8 ദിവസത്തിൽ 5 രാജ്യങ്ങൾ; പത്ത് വർഷത്തിനിടയിലെ ദൈർഘ്യമേറിയ വിദേശ യാത്രയ്ക്ക് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ. ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായാണ് അഞ്ച് രാഷ്ട്രങ്ങളിലേക്ക് മോദി പോകുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര സന്ദർശനമാണിത്.
ജൂലൈ 9 വരെ നീണ്ടുനിൽക്കുന്ന എട്ട് ദിവസത്തെ പ്രധാനമന്ത്രിയുടെ പര്യടനത്തിൽ രണ്ട് ഭൂഖണ്ഡങ്ങൾ ഉൾപ്പെടുന്നു. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജൻ്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ജുലൈ 2, 3 തീയതികളിലായി ഘാനയിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ആദ്യം എത്തുന്നത്. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ശക്തമായ ഉഭയകക്ഷി പങ്കാളിത്തം അവലോകനം ചെയ്യുന്നതിനും സാമ്പത്തിക, ഊർജ്ജ, പ്രതിരോധ സഹകരണത്തിലൂടെ അത് മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതൽ വഴികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി മോദി ഘാന പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജുലൈ 3, 4: ട്രിനിഡാഡ് ആൻഡ് ടുബാഗോ
ഘാനയിൽ നിന്ന രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ മോദി എത്തും. 26 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആൻഡ് ടുബാഗോ സന്ദർശനമാണിത്. 1999ലാണ് ഇന്ത്യൻ പ്രധാനമന്ത്രി അവസാനമായി ഇവിടെയെത്തുന്നത്. ട്രിനിഡാഡ്-ടൊബാഗോ പ്രസിഡൻ്റ് ക്രിസ്റ്റീൻ കാർല കംഗാലു, പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. ഇവിടെ പാർലമെൻ്റിനെ മോദി അഭിസംബോധന ചെയ്യാനും സാധ്യതയുണ്ട്.
ജൂലൈ 4, 5: അർജൻ്റീന
വിദേശ പര്യടനത്തിൽ മോദി സന്ദർശിക്കുന്ന മൂന്നാമത്തെ രാജ്യം അർജൻ്റീനയാണ്. അർജൻ്റീനൻ പ്രസിഡൻ്റ് ജാവിയർ മിലേയുമായി ഉഭയകക്ഷി ചർച്ച നടത്തും. പ്രതിരോധം, കൃഷി, മൈനിങ്, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തും. പ്രധാനമന്ത്രിയുടെ ഉഭയകക്ഷി സന്ദർശനം ഇന്ത്യയും അർജൻ്റീനയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ആഴത്തിലാക്കുമെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ജൂലൈ 5 – 8: ബ്രസീൽ
റിയോ ഡി ജനീറോയിൽ നടക്കുന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് മോദി ബ്രസീലിൽ എത്തുന്നത്. ജൂലൈ അഞ്ച് മുതൽ എട്ടുവരെയാണ് പ്രധാനമന്ത്രി ഇവിടെയുണ്ടാവുക. ഉച്ചകോടിയുടെ ഭാഗമായി നിരവധി രാഷ്ട്രത്തലവൻമാരുമായും ചർച്ച നടത്തും. ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.
പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ നാലാമത്തെ ബ്രസീൽ സന്ദർശനമാണിത്. വ്യാപാരം, പ്രതിരോധം, ഊർജ്ജം, ബഹിരാകാശം, സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, എന്നിവയുൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കുന്നതിന് ബ്രസീൽ പ്രസിഡൻ്റുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജൂലൈ 9: നമീബിയ
ഇത്തവണത്തെ വിദേശ പര്യടനത്തിൽ മോദി സന്ദർശിക്കുന്ന അവസാനത്തെ രാജ്യം നമീബിയയാണ്. നമീബിയൻ പ്രസിഡൻ്റ് ഡോ. നെതുംബോ നന്ദി – നന്ദൈത്വയുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും. നമീബിയയുടെ സ്ഥാപക പിതാവും ആദ്യ പ്രസിഡൻ്റുമായ സാം നുജോമയ്ക്ക് മോദി ആദരാഞ്ജലി അർപ്പിക്കും. നമീബിയ പാർലമെൻ്റിൽ പ്രസംഗിക്കാനും സാധ്യതുണ്ട്. ഇതോടെ ഇത്തവണത്തെ വിദേശ പര്യടനം അവസാനിക്കും.




