ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് വകുപ്പ് മേധാവി

തിരുവനന്തപുരം: സാധാരണക്കാരായ രോഗികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധിയെന്ന സൂചനയുമായി യൂറോളജി വകുപ്പ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും, അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ നിൽക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കൽ കുറ്റപ്പെടുത്തുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല എന്നും ഹാരിസ് പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിലോടെയായിരുന്നു ഹാരിസ് മെഡിക്കൽ കോളേജിലെ അവസ്ഥ പങ്കുവെച്ചത്. ഉപകരണങ്ങളുടെ ക്ഷാമം, അവ പരിഹരിക്കാൻ താത്പര്യമിലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾ, നിയമങ്ങളുടെ നൂലാമാലകൾ എന്നിവയെല്ലാം കൂടി പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഡോ ഹാരിസ് പറയുന്നു. തുടർന്ന് വകുപ്പ് മേധാവികൾക്ക് പർച്ചേസിംഗ് പവർ ഇല്ലാത്തത് മൂലമുള്ള നിസ്സഹായാവസ്ഥയും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്ന അവസ്ഥയാണ് ഉള്ളത്. പലരോടും അപേക്ഷിച്ചിട്ടും നടക്കാത്തതുകൊണ്ടാണ് ഇക്കാര്യങ്ങൾ പൊതുജനങ്ങളോട് പറയുന്നതെന്നും ജോലി രാജിവെച്ചുപോകാനാണ് തോന്നുന്നതെന്നും ഡോ ഹാരിസ് കുറിക്കുന്നുണ്ട്.




