തെറ്റ് പറ്റിപ്പോയി, മോശം സമയത്ത് ഒരു വലിയതാരവും വിളിച്ചില്ല, ആ രണ്ടുപേരൊഴികെ’; തുറന്നുപറഞ്ഞ് പൃഥ്വി ഷാ

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിടാനുള്ള തീരുമാനത്തിന് പിന്നാലെ കരിയറില്‍ ചില തെറ്റുകള്‍ പറ്റിയെന്ന് ഏറ്റുപറഞ്ഞ് യുവതാരം പൃഥ്വി ഷാ. ജീവിതത്തില്‍ ചില തെറ്റായ തീരുമാനങ്ങള്‍ എടുത്തുവെന്നും മോശം സൗഹൃദങ്ങളും അതിന് കാരണമായെന്നും പൃഥ്വി ഷാ പറഞ്ഞു.
ജീവിതത്തില്‍ ചില തെറ്റായ തീരുമാനങ്ങളെടുത്തു. ക്രിക്കറ്റിനായി വളരെ കുറച്ച് സമയം മാത്രമാണ് ഞാന്‍ നീക്കിവെച്ചിരുന്നത്. 2023വരെയൊക്കെ ഒരു ദിവസത്തിലെ പകുതിയും, 4-5 മണിക്കൂറൊക്കെ ഞാന്‍ ഗ്രൗണ്ടില്‍ ബാറ്റിംഗ് പരിശീലനം ചെയ്യുമായിരുന്നു. എനിക്കൊരിക്കലും ബാറ്റിംഗ് മടുത്തിട്ടില്ലായിരുന്നു. പക്ഷെ അതിനുശേഷം പല തെറ്റായ കാര്യങ്ങള്‍ക്കുമായി എന്‍റെ ജീവിതത്തില്‍ പ്രാധാന്യം നല്‍കാന്‍ തുടങ്ങി. അതില്‍ ചില മോശം സൃഹൃദങ്ങളുമുണ്ട്. ആ സമയം ഞാന്‍ കരിയറില്‍ മികച്ച ഫോമിലായിരുന്നു. അതുകൊണ്ട് തന്നെ വനിരവധി സൗഹൃദങ്ങളുണ്ടായി. എന്‍റെ ട്രാക്ക് തന്നെ മാറിപ്പോയി.
എട്ട് മണിക്കൂറൊക്കെ പരിശീലനം നടത്തിയിരുന്ന ഞാന്‍ അത് നാലു മണിക്കൂറൊക്കെ ആയി കുറച്ചു. അത് മാത്രമല്ല, വ്യക്തിപരമായ നഷ്ടങ്ങളും എന്‍റെ കരിയറിനെ ബാധിച്ചു. എനിക്കേറ്റവും ഇഷ്ടപ്പെട്ട എന്‍റെ മുത്തച്ഛന്‍ മരിച്ചതും നിങ്ങളോട് പറയാന്‍ കഴിയാത്ത മറ്റ് പലകാര്യങ്ങളും എന്നെ മോശമായി ബാധിച്ചു. അതെല്ലാം എനിക്കിപ്പോൾ തിരിച്ചറിയാനാവുന്നുണ്ട്. ഞാനെന്‍റെ തെറ്റുകള്‍ അംഗീകരിക്കുന്നു. ഞാന്‍ എത്ര മോശം അവസ്ഥയിലായിരിക്കുമ്പോഴും എന്‍റെ പിതാവ് എന്നെ പിന്തുണച്ചു. തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല സമയലവും മോശസമയവുമെല്ലാം അദ്ദേഹം കണ്ടുവെന്നും പൃഥ്വി ഷാ പറഞ്ഞു.




