വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ രാഗേഷ് കായലൂർ അന്തരിച്ചു
മട്ടന്നൂർ: വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശാഭിമാനി ലേഖകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ മട്ടന്നൂർ ചാവശേരി കായലൂരിലെ ശ്രീനിലയത്തിൽ രാഗേഷ് കായലൂർ (51) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ മട്ടന്നൂർ – ഇരിട്ടി റോഡിൽ കോടതിക്കു സമീപത്ത്‌വെച്ചുണ്ടായ അപകടത്തിലാണ് രാഗേഷിന് പരുക്കേറ്റത്. കടയിൽ നിന്ന് സാധനം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ടോറസ് ലോറിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ രാഗേഷിനെ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന് കണ്ണൂർ ചാല മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച രാത്രി 7.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. ദീർഘകാലം ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകനായിരുന്നു. 2008 ൽ കണ്ണൂർ ദേശാഭിമാനിയിൽ പ്രൂഫ് റീഡറായി. ദേശാഭിമാനി കാസർകോട് ബ്യൂറോയിലും റിപ്പോർട്ടറായി പ്രവർത്തിച്ചു. ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പേഴ്സണൽ സ്‌റ്റാഫിൽ അംഗമായിരുന്നു.




