പശുക്കടത്ത് ആരോപിച്ച് ദളിത് യുവാക്കൾക്ക് മർദനം, മലിനജലം കുടിപ്പിച്ചു; പശുക്കളെ കൊണ്ടുപോയത് വിവാഹസമ്മാനമായി

ഭുവനേശ്വർ: പശുക്കടത്ത് ആരോപിച്ച് ദളിത് യുവാക്കൾക്ക് നേരെ ക്രൂരമർദനം. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ ഹരിപുർ ഗ്രാമത്തിലാണ് രണ്ട് ദളിത് യുവാക്കൾക്ക് കൊടിയ അപമാനവും മർദനവും നേരിടേണ്ടി വന്നത്. ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയും മലിനജലം കുടിപ്പിക്കുകയും മുട്ടിലിഴച്ച് നടത്തിക്കുകയും ചെയ്തു. എന്നാൽ യുവാക്കൾ പശുക്കളെ കടത്തിയില്ലെന്ന് പിന്നീട് തെളിഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഖരിഗുമ ഗ്രാമവാസികളായിരുന്നു മർദ്ദനമേറ്റ യുവാക്കൾ. ഇരുവരും അടുത്തുള്ള ഗ്രാമത്തിലേക്ക് മൂന്ന് പശുക്കളുമായി പോകുകയായിരുന്നു. കുടുംബത്തിൽ നടക്കുന്ന ഒരു വിവാഹത്തിന്റെ ഭാഗമായി വരന്റെ വീട്ടുകാർക്ക് നൽകാനുള്ള പശുക്കളായിരുന്നു അവ. എന്നാൽ വാഹനം ഹരിപുർ ഗ്രാമത്തിലെത്തിയപ്പോൾ ഗ്രാമവാസികൾ ഇവരെ തടഞ്ഞു. തുടർന്ന് പശുക്കളെ കശാപ്പ് ചെയ്യാൻ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ക്രൂരമായി മർദ്ദിച്ചു.




