Uncategorized

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷണം; ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പാൽ മോഷണം പിടികൂടി. ജീവനക്കാരനായ സുനിൽ കുമാറാണ് വിജിലൻസിന്റെ പിടിയിലായത്. അസിസ്റ്റന്റ് സ്റ്റോർ കീപ്പറാണ് ഇയാൾ. അമ്പലത്തിൽ തുടർച്ചയായി പാൽ മോഷണം നടക്കുന്നതായി വിവരം ലഭിച്ചിരുന്നു ക്ഷേത്ര വിജിലൻസിന്. ഇതെത്തുടർന്ന് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അസിസ്റ്റന്റ് സ്റ്റോർ കീപ്പറുടെ പാൽ മോഷണം പിടികൂടിയത്.

കുറച്ച് ആഴ്ചകൾക്കിടയിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വിവാദത്തിലാകുന്നത് ഇത് രണ്ടാം തവണയാണ്. മെയ് മാസത്തിൽ അമ്പലത്തില്‍ നിന്ന് 13 പവന്റെ സ്വർണദണ്ഡ് കാണാതായിരുന്നു. ഈ സംഭവം വലിയ വാർത്തയായതിനു പിന്നാലെ മണലിൽ പുതഞ്ഞ നിലയിൽ സ്വർണദണ്ഡ് കണ്ടെത്തുകയും ചെയ്തു. മോഷണം മറച്ചുവയ്ക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് ശ്രമം നടന്നതായും ആരോപണം നിലവിലുണ്ട്. ലോക്കറിൽ സൂക്ഷിച്ച സ്വർണം എങ്ങനെ പുറത്തെത്തിയെന്ന് ഇനിയും വ്യക്തമായിട്ടില്ല.

പതിറ്റാണ്ടുകളായി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ നഷ്ടപ്പെടുന്നത് സംബന്ധിച്ച് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ചെറുതും വലുതുമായ മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.അതെസമയം സ്വർണമോഷണത്തില്‍‌ സത്യം തെളിയിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ തേടുകയാണ് പോലീസ്. സ്വർണം സൂക്ഷിക്കുന്ന ലോക്കറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് നുണ പരിശോധന നടത്തണമെന്ന ആവശ്യമാണ് പൊലീസ് ഇപ്പോൾ മുമ്പോട്ടു വെക്കുന്നത്. എട്ട് ജീവനക്കാരെ നുണപരിശോധന നടത്തണമെന്ന് ഫോർട്ട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി കോടതിയുടെ അനുമതി തേടി.

ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഇതിനായി അപേക്ഷ നൽകിയിരിക്കുന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലിലെ ആവശ്യത്തിന് പുറത്തെടുത്ത സ്വർണമാണ് കാണാതായത്. അന്നേദിവസം സ്വർണം കൈകാര്യം ചെയ്തവരെയാണ് നുണപരിശോധന നടത്തുക. ക്ഷേത്രത്തിലെ ശ്രീകോവിൽ സ്വർണം പൂശാനെടുത്തതായിരുന്നു 107 ഗ്രാം സ്വർണം. ഇതാണ് പിന്നീട് മണലിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്.

വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലിൽ നിന്നാണ് സ്വർണ ദണ്ഡ് കണ്ടെത്തിയത്. ഇത് പോലീസിന് സംശയമുണ്ടാക്കി. വാതിൽ സ്വർണംപൂശുന്ന ജോലിക്കാർ, ഒരു വിഭാഗം ജീവനക്കാർ, കാവൽനിന്ന പൊലീസുകാർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തട്ടിപ്പ് നടന്നുവെന്ന് കരുതുന്ന സമയങ്ങളിൽ ഈ ഭാഗത്തെ സിസിടിവി പ്രവർത്തന രഹിതമായതും ദുരൂഹത ഉയർത്തി. സംഭവത്തിൽ 60 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button