രണ്ട് ദിവസവും 18 വിക്കറ്റും, കരുണ്‍ നിർണായകം; ലീഡ്‌സിലെ ഇന്ത്യയുടെ വിജയസാധ്യത

ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 96 റണ്‍സിന്റെ മുൻതൂക്കം. എട്ട് വിക്കറ്റും രണ്ട് ദിവസവും ബാക്കി. മത്സരം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാനാകാത്ത സ്ഥിതി. മുന്നില്‍ വരുന്ന ഏത് വിജയലക്ഷ്യവും മറികടക്കാമെന്ന ആത്മവിശ്വാസം ഇംഗ്ലണ്ടിനുണ്ടാകും, കാരണം ബ്രണ്ടൻ മക്കല്ലത്തിന് കീഴിലെ ബാസ്‌ബോള്‍ തന്ത്രം.
ഇന്ത്യക്കും വിജയത്തിനുമിടയില്‍ ഏറ്റവും പ്രധാനപ്പെട്ടത് നാലാം ദിനത്തിലെ ആദ്യ സെഷനാണ്. ലീഡ്‌സിലെ വിക്കറ്റും കാലവസ്ഥയും വരും ദിവസങ്ങളിലും ബാറ്റിങ്ങിന് അനുകൂലമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടപ്പെടാതെ നിലയുറപ്പിക്കുക എന്ന ലക്ഷ്യമായിരിക്കും നായകൻ ശുഭ്‌മാൻ ഗില്ലിനും കെ എല്‍ രാഹുലിനുമുണ്ടാകുക. 47 റണ്‍സുമായാണ് രാഹുല്‍ ക്രീസില്‍ നിലകൊള്ളുന്നത്, ഗില്‍ ആറ് റണ്‍സുമായും.
ആദ്യ ഇന്നിങ്സിന് സമാനമായി ഫ്ലൊലെസായാണ് രാഹുലിനെ മൂന്നാം ദിനത്തിലെ അവസാന സെഷനില്‍ കാണപ്പെട്ടത്. സാങ്കേതികത്തികവും സമ്യമനവും നേരിട്ട 75 പന്തുകളിലും പ്രകടമായിരുന്നു. എന്നാല്‍, സെഞ്ചുറി ഇന്നിങ്സിലേതുപോലെ ആദ്യ പന്തില്‍ തന്നെ പോസിറ്റീവ് ഇന്റന്റ് പുറത്തെടുത്ത ഗില്‍ പിന്നീട് പരീക്ഷിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ചും ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്ക്‌സിന്റെ ഔട്ട് സ്വിങ്ങറുകള്‍ ജഡ്ജ് ചെയ്യുന്നതില്‍.
ഇൻസ്വിങ് പന്തുകള്‍ ഗില്ലിന്റെ ദുര്‍ബലതയായാണ് കണക്കാക്കപ്പെടുന്നത്, സ്റ്റോക്ക്‌സിനപ്പുറം മറ്റ് ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കാര്‍ക്കും കണ്ടീഷനുകളുടെ ആനൂകൂല്യം പൂര്‍ണമായും ഉപയോഗിക്കാനാകാതെ പോകുന്നത് ഇന്ത്യയെ സംബന്ധിച്ച് പോസിറ്റീവാണ്. ഗില്ലിനും രാഹുലുനും പുറമെ ഉത്തരവാദിത്തബോധത്തിന്റെ ഭാരം കരുണ്‍ നായരിന്റെ ചുമലിലുണ്ടാകും. കാരണം, ആദ്യ ഇന്നിങ്സിലെ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ച തന്നെയാണ്.




