Uncategorized

നാട്ടിലെത്താനാകാതെ അമ്മ കുവൈറ്റിൽ തടങ്കലിൽ; ഇടുക്കിയിൽ വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്‌കാരം വൈകുന്നു

തൊടുപുഴ: ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം വൈകുന്നു. മണിയങ്ങാട്ട് ഷിബു-ജിനു ദമ്പതികളുടെ മകൻ ഷാനറ്റ്(18) കഴിഞ്ഞ പതിനേഴിനാണ് മരിച്ചത്. കുവൈറ്റിൽ ജോലിക്ക് പോയി തടങ്കലിൽ കഴിയുന്ന അമ്മ ജിനുവിന് തിരികെയെത്താൻ കഴിയാത്തതിനാലാണ് ഷാനറ്റിന്റെ സംസ്കാരം വൈകുന്നത്. ഏജൻസി ചതിച്ചതോടെയാണ് ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ഒന്നര മാസമായി ജിനു ജയിലിൽ തുടരുകയാണ്. വിഷയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആൻ്റോ ആൻ്റണി, എംപി ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ ഇടപെട്ടിട്ടും നടപടികൾ വൈകുകയാണ്.

കൊവിഡ്, യുദ്ധം എന്നിവയാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ജിനുവിൻ്റെ മടക്കത്തിൽ നാളെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു. കുവൈറ്റ് എംബസി, കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി എന്നിവരുമായി നിരന്തരം സംസാരിക്കുന്നുണ്ട്. കൊവിഡ് ഗൈഡലൈൻസ് ആണ് വെല്ലുവിളി. ഇന്നലെയും ഇന്നും പൊതു അവധിയായതും കാലതാമസം ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച അണക്കര ഭാഗത്തേക്ക് വരികയായിരുന്ന ഷാനറ്റും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ഷാനറ്റ് മരിച്ചു. രണ്ടരമാസം മുമ്പാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. എന്നാൽ ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം അവിടെ തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും ജിനുവിന് കിട്ടിയില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കി. കുവൈറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്ക് ശേഷം തടങ്കലിലാണ് ജിനുവിപ്പോൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button