ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ആദ്യ മലയാളി നാട്ടിലേക്ക്, നാലാമത്തെ വിമാനത്തിൽ 256 പേർ

ഇറാൻ – ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി മഷ്ഹാദിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ ഇറങ്ങി. 256 പേര് സംഘത്തിൽ ഉണ്ട്. സംഘത്തിൽ ഒരു മലയാളിയും ഉണ്ട്.
ടെഹ്റാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ വിമാനത്തിലുള്ളത്. ഫാദിലയെ സ്വീകരിക്കാൻ കേരള ഹൗസ് അധികൃതരും അച്ഛനും വിമാനത്താവളത്തിൽ എത്തിയിരുന്നു.
എംബസി അധികൃതർ മകൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയെന്ന് ഫാദിലയുടെ അച്ഛൻ പറഞ്ഞു. ഇന്ന് അർദ്ധ രാത്രി ഒരു വിമാനം കൂടി മസ്ഹദിൽ നിന്നും ഡൽഹിയിലേക്ക് വരുന്നുണ്ട്. നാളെയും രണ്ട് വിമാനങ്ങൾ വരും. നാലാമത്തെ വിമാനത്തിൽ 256 പേരാണുള്ളത്.
ഇതോടെ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 773 പേർ നാട്ടിലെത്തി. ഇറാനിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണെന്നും, വരും ദിവസങ്ങളിലും വിമാനങ്ങളെത്തുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.




