ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാൻ, കനത്ത മിസൈൽ ആക്രമണം, ടെൽ അവീവ് അടക്കം നഗരങ്ങളിൽ ആക്രമണം

ടെൽ അവീവ് : ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാന്റെ കനത്ത മിസൈൽ ആക്രമണം. ടെൽ അവീവ് അടക്കം നഗരങ്ങളിൽ മിസൈൽ ആക്രമണമുണ്ടായി. രണ്ടിടത്ത് ആശുപത്രികളിലും മിസൈൽ പതിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഇറാന്റെ മിസൈൽ ആക്രമണ കേന്ദ്രങ്ങൾ മിക്കതും തകർത്തെന്നു കഴിഞ്ഞ ദിവസം ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നും ഇസ്രായേൽ സൈന്യം വിലയിരുത്തിയിരുന്നു. എന്നാൽ ആ വിലയിരുത്തൽ
തെറ്റിയെന്ന് തെളിയിക്കുന്നതാണ് ഇന്ന് ഇറാൻ നടത്തിയ ആക്രമണം. ടെൽ അവീവ്, റമത് ഗാൻ, ഹോളോൺ, ബേർശേബാ എന്നീ ഇസ്രായേലി നഗരങ്ങളിൽ ഇന്ന് ഇറാന്റെ മിസൈലുകൾ വീണു. ബേർശേബയിലെ സൊറോക്ക ആശുപത്രിയിൽ കനത്ത നാശനഷ്ടമുണ്ടായി.കെട്ടിടങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ട്. നിരവധി പേർക്ക് പരിക്കുണ്ട്. ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരങ്ങളാണ് ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ ആക്രമണത്തിൽ തകർന്ന ഇസ്രായേലി നഗരങ്ങളിൽ പുനർ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇറാൻ ഇസ്രായേലിന് നേരെ ഏകദേശം ഇതുവരെ 400 മിസൈലുകളെങ്കിലും പ്രയോഗിച്ചുവെന്നാണ് കണക്ക്. ഇസ്രായേലിന് നേരെ ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടു. ആകെ 24 പേരാണ് കൊല്ലപ്പെട്ടത്. അറുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാഹചര്യം മോശമായതോടെ പല രാജ്യങ്ങളും ഇസ്രായേലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ്.




