പിശുക്കില്ലാത്ത വായനയുമായി കൊട്ടിയൂർ സ്വദേശി ബിനോയ് ജേക്കബ്

കൊട്ടിയൂർ:കടം വാങ്ങിയാണെങ്കിലും വായനയിൽ പിശുക്ക് കാണിക്കാതെ കൊട്ടിയൂർ സ്വദേശി ബിനോയ് ജേക്കബ്.നീണ്ടുനോക്കിയിലെ കച്ചവടക്കാരൻ കൂടിയായ ബിനോയ് 2020 മുതൽ 2028 വരെ ഒരുലക്ഷം രൂപയിലധികം പുസ്തകം വാങ്ങിയിട്ടുണ്ട്.
വലിയ തുക ചെലവാക്കുന്നതിനാൽ അമ്മ ആനി കാണാതെ ഒളിപ്പിച്ചാണ് പുസ്തകം വീട്ടിലെത്തിക്കുക.ഇപ്പോൾ രണ്ട് വലിയ ചില്ല് അലമാരകളിലായി ആയിരത്തിലധികം പുസ്തകങ്ങൾ സ്വന്തമായുണ്ട്. ഭാര്യ ബിന്ദുവും വിദ്യാർഥികളായ മക്കൾ ആദി, ആര്യ, അതിഥി എന്നിവരും വായനയിൽ കൂട്ടയിട്ടുണ്ട്.
53-കാരനായ ബിനോയ് യുപി സ്‌കൂൾ കാലം മുതലാണ് വായനയുമായി ചങ്ങാത്തം കൂടിയത്. അന്ന് മുത്തശ്ശൻ സ്കറിയ സൗജന്യമായി നൽ കിയ സ്ഥലത്താണ് കൊട്ടിയൂർ നെഹ്റു സ്മാരക ഗ്രന്ഥശാല ഉയർന്നത്. അവിടെ നിന്ന് പുസ്തകമെടുത്താണ് ഇരട്ട സഹോദരൻ ബിജോയൊഡോപ്പം വായന തുടങ്ങിയത്. പിന്നീട് പിതാവ് ജേക്കബ് നൽകുന്ന പോക്കറ്റുമണിയും ട്യൂഷൻ ഫീസായി നൽകിയ തുക ട്യൂഷന് പോകാതെയും പുസ്തകം വാങ്ങാൻ മാറ്റിവെയ്ക്കും. പ്രീഡിഗ്രി കാലത്ത് ഭക്ഷണം കഴിക്കാതെ അതിനായി നൽകുന്ന പണം മിച്ചം പിടിച്ചാണ് പുസ്തകം വാങ്ങിയിരുന്നത്. കച്ചേരിക്കടവിലെ അമ്മ വീട്ടിൽ വരുത്തിയിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ചാണ് ഗൗരവ വായനയിലേക്ക് തിരിഞ്ഞത്.




