Uncategorized

ഫാദേഴ്‌സ് ഡേ; അച്ഛനുവേണ്ടി ഒരു ദിനമെന്ന സ്വപ്‌നത്തിന് പിന്നാലെ പോയ മിടുക്കിയുടെ കഥയറിയാം

ഇന്ന് ഫാദേഴ്‌സ് ഡേ. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃദിനം ആഘോഷിക്കുന്നത്. പിതൃസ്‌നേഹത്തിന്റെ കരുത്തും ആഴവും ഓര്‍ക്കുവാനും അവരെ ആദരിക്കാനുമാണ് ഈ ദിനം

സ്വന്തം സുഖങ്ങളും സന്തോഷങ്ങളും മാറ്റിവച്ച് മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞുവക്കുന്ന നിരവധി സ്‌നേഹമുള്ള അച്ഛന്മാരെ നാം നമ്മുക്ക് ചുറ്റും കണ്ടിട്ടുണ്ട്. വളര്‍ന്നുവലുതാകുമ്പോള്‍ അവരുടെ ത്യാഗവും സഹനവും മക്കള്‍ മറന്നുപോകുന്ന കാഴ്ചകളും നമ്മള്‍ കാണാറുണ്ട്. ചരിത്രത്തിലെവിടേയും അവരുടെ പേര് രേഖപ്പെടുത്തപ്പെടില്ല. അവസാനശ്വാസംവരെയും മക്കളെയോര്‍ത്ത് അഭിമാനിക്കും അവര്‍. സ്‌നേഹവും കരുതലും കാത്തുവക്കും. അവര്‍ക്കായി ഒരു ദിനമാണ് ഇന്ന്.

സൊനോറ സ്മാര്‍ട്ട് ഡോഡ് എന്ന പെണ്‍കുട്ടിയാണ് ഈ ആശയത്തിന് പിന്നില്‍. അമ്മ മരിക്കുമ്പോള്‍ സെനോറയും അവളുടെ അഞ്ച് അനുജന്മാരും കുഞ്ഞുങ്ങളാണ്. വില്യം ജാക്‌സണ്‍ മക്കളെ അല്ലലറിയിക്കാതെ വളര്‍ത്തി. കുറച്ചു മുതിര്‍ന്നപ്പോള്‍ അച്ഛനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മകള്‍ക്ക് തോന്നി. അവള്‍ പലരോടും ഈ കാര്യം പങ്കുവെച്ചു. എല്ലാവരും ചേര്‍ന്ന് അവളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കി. അങ്ങനെ 1910 ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി പിതൃദിനം ആഘോഷിച്ചു. പിന്നീട് ആഘോഷം പലനാടുകളിലേക്കും വ്യാപിച്ചു. 1972-ല്‍ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റായ റിച്ചാഡ് നിക്‌സണ്‍ എല്ലാവര്‍ഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച ‘ഫാദേഴ്‌സ് ഡേ’ ആയി ആചരിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ജന്‍മം നല്‍കിയ പിതാവിന് മാത്രമല്ല, കരുതലോടെ, സ്‌നേഹത്തോടെ വളര്‍ത്തിയ എത്രയോ നല്ല മനുഷ്യര്‍ ഓരോ ജീവിതത്തിലും ഉണ്ടാകും. പിതൃതുല്യരായവര്‍. ഈ ദിനത്തില്‍ അവരുടെ ത്യാഗവും സ്‌നേഹവും ഓര്‍ക്കാം. ഒരു ഫോണ്‍കോള്‍, ഒരു കുഞ്ഞുസമ്മാനം കരുതലോടെയുള്ള ആലിംഗനം എല്ലാം പകരംവക്കാനാകാത്ത സ്‌നേഹത്തിനുള്ള സമ്മാനങ്ങളാണ്. ഈ പിതൃദിനത്തില്‍ നമുക്കവരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button