Uncategorized

വിമാനം സ്റ്റക്കാകുന്നത് പോലെ തോന്നി,കണ്ണ് തുറന്ന് നോക്കിയപ്പോൾ ജീവനുണ്ടെന്ന് ബോധ്യമായി:രക്ഷപ്പെട്ട ഏക യാത്രികൻ

അഹമ്മദാബാദ്: കണ്ണിന് മുന്നില്‍ നടന്ന അപകടത്തെക്കുറിച്ച് വിവരിച്ച് അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രികന്‍ രമേശ് വിസ്വാഷ് കുമാര്‍. വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നിയെന്നും പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍ ആയെന്നും അദ്ദേഹം ദൂരദര്‍ശനോട് പ്രതികരിച്ചു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രമേശ് വിസ്വാഷ്.

‘ടേക്ക് ഓഫിനായി റേസ് ചെയ്യുന്ന പോലെ വലിയ മുഴക്കം ഉണ്ടായി. കണ്ണിന് മുന്നിലാണ് എല്ലാം സംഭവിച്ചത്. പിന്നെ കണ്ണുതുറന്ന് നോക്കിയപ്പോള്‍ ജീവനുണ്ടെന്ന് ബോധ്യമായി. അടുത്തുണ്ടായിരുന്നവരെ കാണാനില്ലായിരുന്നു. സീറ്റ് ബെല്‍റ്റ് മാറ്റി പുറത്തേക്കിറങ്ങി. മരണം മുന്നില്‍ കണ്ടു, മരിക്കുമെന്ന് ഉറപ്പായി’; അത്ഭുത രക്ഷപ്പെടലിനെ കുറിച്ച് രമേശ് പറഞ്ഞു.

സഹോദരനൊപ്പം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു രമേശ്. പുറപ്പെട്ട് നിമിഷങ്ങള്‍ക്കം വിമാനം ഭീകര ശബ്ദത്തോടെ തകര്‍ന്ന് വീഴുകയായിരുന്നു. എന്നാല്‍ എമര്‍ജന്‍സി എക്സിറ്റിലൂടെ രക്ഷപ്പെട്ട രമേശ് കണ്ണ് തുറന്നപ്പോള്‍ കണ്ടത് തനിക്ക് ചുറ്റും കിടക്കുന്ന തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധത്തിലുള്ള ചേതനയറ്റ ശരീരങ്ങളാണ്.

‘ഞാന്‍ എഴുന്നേറ്റപ്പോള്‍ ചുറ്റും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് പേടിയായിരുന്നു. ഞാന്‍ എഴുന്നേറ്റു ഓടി. വിമാനത്തിന്റെ കഷണങ്ങള്‍ എന്റെ ചുറ്റും ഉണ്ടായിരുന്നു. ഓടുന്നതിനിടയില്‍ ആരോ എന്നെ പിടിച്ചു ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു.’ കഴിഞ്ഞ ദിവസം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

20 വര്‍ഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനില്‍ താമസിച്ചു വരുന്ന രമേശ് തന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇന്ത്യയിലേക്ക് എത്തിയത്. സന്ദര്‍ശനത്തിന് ശേഷം തിരികെ ലണ്ടനിലെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്. തനിക്കൊപ്പം യു കെയിലേക്ക് മടങ്ങാന്‍ സഹോദരനും വിമാനത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍ സഹോദരനെ തനിക്ക് അപകടത്തിന് ശേഷം കണ്ടെത്താനായില്ലെന്നും രമേശ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button