Uncategorized

‘ഹൃദയഭേദകം’, രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

ദില്ലി: അഹമ്മദാബാദിലെ വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്നും വാക്കുകൾക്ക് അതീതമായ അവസ്ഥയാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ദുരന്തം ബാധിച്ച എല്ലാവർക്കുമൊപ്പമുണ്ടെന്നും രക്ഷാപ്രവർത്തനം അതിവേഗം നടക്കുകയാണെന്നും മോദി വിവരിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ബന്ധപ്പെട്ട മന്ത്രിമാർക്കും ഭരണകർത്താക്കൾക്കും ക‍ൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിമാരും, ഉദ്യോഗസ്ഥ സംഘവുമായി നിരന്തരം ബന്ധപ്പെടുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 133 മരണം സ്ഥിരീകരിച്ചെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. വിമാനം തീഗോളമായി തകർന്ന് വീണതിനാൽ അപകടത്തിൽപ്പെട്ട മിക്കവരുടെയും സ്ഥിതി ഗുരുതരമാണെന്നാണ് വ്യക്തമാകുന്നത്. ജനവാസ മേഖലയിൽ തകർന്നു വീണതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ്. വിമാനത്തിൽ 232 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

1:38 ന് വിമാനം ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീണത്. 625 അടി ഉയരത്തിൽ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡി ജി സി എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്ററി​ഗേഷൻ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യോമയാന മന്ത്രിയുമടക്കമക്കമുള്ളവർ അഹമ്മദാബാദിലേക്ക് എത്തിച്ചേരും. ദുരന്തത്തിന് പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചതായും അറിയിപ്പുണ്ട്. രക്ഷാ പ്രവർത്തനത്തിന്‍റെയടക്കം ഭാഗമായാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button