Uncategorized

സർവകലാശാലകളിൽ പഠിപ്പിച്ചാലും ഇല്ലെങ്കിലും നിങ്ങൾ എന്റെ പാട്ട് കേൾക്കും; ഞാൻ ഈ പണി നിർത്തില്ല: വേടൻ

കൊച്ചി: തന്റെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി ബിജെപി സിന്‍ഡിക്കേറ്റ് അംഗം നല്‍കിയ പരാതിയില്‍ പ്രതികരണവുമായി ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍. പാട്ട് പഠിപ്പിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ തന്റെ പാട്ട് കേള്‍ക്കുമെന്നും തന്റെ പണി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും വേടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

താന്‍ പറഞ്ഞിട്ടൊന്നുമല്ല പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നും വേടന്‍ പറഞ്ഞു. താന്‍ മരിക്കുന്നതിന് മുന്‍പ് തന്നെക്കുറിച്ച് പത്താംക്ലാസിലെങ്കിലും പഠനവിഷയമാകണമെന്ന് ആഗ്രഹിച്ചിരുന്നു. സിലബസില്‍ തന്റെ പാട്ട് ഉള്‍പ്പെടുത്തിയത് ഭാഗ്യമായി കരുതുന്നു. സര്‍വ്വകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും തന്റെ പാട്ട് കേള്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലത്ത് തന്റെ പാട്ടുണ്ടെന്നും വേടന്‍ പറഞ്ഞു.

തന്റെ നിലപാടുകളിലുള്ള പ്രകോപനം കാരണമാകാം പരാതിയെന്നും വേടന്‍ പറഞ്ഞു. പലര്‍ക്കും പറയാന്‍ പറ്റാത്ത കാര്യമാണ് താന്‍ വന്നു പറയുന്നത്. പരാതിയുടെ പേരിലൊന്നും തന്‍റെ പണി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല. അത് തീര്‍ക്കുമ്പോള്‍ തനിക്ക് ഉറക്കം വരുന്നുണ്ട്. താന്‍ തന്റെ ജോലി തുടര്‍ന്നു കൊണ്ടിരിക്കുമെന്നും വേടന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button