Uncategorized

പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പൊലീസ് നിഗമനം.

പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി(74), മകള്‍ രേഖ(43)എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാര്‍ കൊലനടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.മുന്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാര്‍. വിദ്യയെ കൊലപ്പെടുത്തി കാട്ടില്‍ തള്ളിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. അതിന് ശേഷമായിരുന്നു രേഖയെ വിവാഹം കഴിച്ചത്.

രേഖയുടെയും പ്രേംകുമാറിന്റെയും കല്യാണം കഴിഞ്ഞ ശേഷമാണ് വീട്ടില്‍ അറിയിക്കുന്നതെന്ന് രേഖയുടെ സഹോദരി സിന്ധു പറഞ്ഞിരുന്നു. എറണാകുളത്ത് വെച്ചാണ് രേഖ പ്രേംകുമാറിനെ പരിചയപ്പെടുന്നത്. രേഖയെ ശാരീരിക ഉപദ്രവം ചെയ്തുവെന്നും സിന്ധു പറഞ്ഞു. ‘ജോലിക്ക് പോകണ്ട എന്നു പറഞ്ഞ് ഫോണ്‍ എടുത്തു വയ്ക്കും. ജൂണ്‍ രണ്ടിന് പൊലീസ് സ്റ്റേഷനില്‍ രേഖയും പ്രേംകുമാറും പോയിരുന്നു. കൗണ്‍സിലിംഗിന്റെ കാര്യം പൊലീസ് നിര്‍ദ്ദേശിച്ചു. ജൂണ്‍ രണ്ടിന് വൈകുന്നേരം മുതല്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല’, സിന്ധു കൂട്ടിച്ചേര്‍ത്തു. പ്രേംകുമാര്‍ ഒരു കൊലക്കേസിലെ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞപ്പോഴാണ് അറിയുന്നതെന്നും സിന്ധു പറഞ്ഞു.

ജൂണ്‍ മൂന്നിനാണ് രേഖയെയും രേഖയുടെ മാതാവ് മണിയെയും പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷ സുഹൃത്തുക്കളുമായുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ച് കുറിപ്പും മൃതദേഹത്തിലുണ്ടായിരുന്നു. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button