നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി
കണ്ണൂർ: മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന് റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്‌തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സസ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.




