ശ്രീചിത്രയിൽ ലോഡ് ഇറക്കുന്നതിൽ കരാറുകാരനെ ഭീഷണിപ്പെടുത്തിയ സംഭവം; ഇടപെട്ട് അധികൃതർ

തിരുവനന്തപുരം: മെഡിക്കൽ സാമഗ്രികൾ കൊണ്ടുവന്ന കരാറുകാരനെ സിഐടിയു ചുമട്ടുതൊഴിലാളികൾ ഭീഷണിപ്പെടുത്തുകയും ഭീമമായ നോക്കുകൂലി ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ ഇടപെട്ട് ലേബർ വകുപ്പും ചുമട്ടുതൊഴിലാളി ബോർഡും. റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് നടപടി. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ ബയോമെഡിക്കൽ ടെക്നോളജി വിംഗിൻ്റെ ലബോറട്ടറിയ്ക്ക് ആവശ്യമായ മെഡിക്കൽ സാമഗ്രികൾ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്.
ഒരു ടൺ ലോഡ് ഇറക്കുന്നതിന് തൊഴിലാളികൾക്ക് 400 രൂപ കൊടുത്താൽ മതിയെന്ന് ലേബർ വകുപ്പ് നിർദേശിച്ചു. ഒരു ടണ്ണിന് 4,972 രൂപയാണ് തൊഴിലാളികൾ ആദ്യം ആവശ്യപ്പെട്ടിരുന്നത്. 17 ടൺ ലോഡാണ് ഇറക്കാൻ ഉണ്ടായിരുന്നത്. ഇതിനായി എൺപത്തി അയ്യായിരത്തോളം രൂപയാണ് ചുമട്ടുതൊഴിലാളി പ്രവർത്തകർ ആവശ്യപ്പെട്ടത്.
റിപ്പോർട്ടർ വാർത്തയെ തുടർന്ന് ശ്രീചിത്ര ആശുപത്രിയിലെ ചികിത്സാ പ്രതിസന്ധിയിലും കഴിഞ്ഞ ദിവസം പരിഹാരമായിരുന്നു. ചികിത്സാ പ്രതിസന്ധി പരിഹരിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ നിയമങ്ങളനുസരിച്ച് രോഗികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ടില്ലാത്ത നിലയിൽ മുന്നോട്ട് പോകാനുള്ള തീരുമാനമായി. എല്ലാവരും ഒത്തൊരുമിച്ചാണ് നിൽക്കുന്നത്. അഴിമതി രഹിതമായ പ്രതിവിധി ഉണ്ടായിട്ടുണ്ട്. ശസ്ത്രക്രിയകൾ രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങുമെന്നും സുഗമമായ നടത്തിപ്പിനായുള്ള പ്രതിവിധികൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.




