മേഘാലയയിൽ ഹണിമൂണിനിടെ കൊലപാതകം: സോനത്തിന് മറ്റൊരു പുരുഷനുമായി ബന്ധം, ഭർത്താവിനെ കൊല്ലാൻ വാടക കൊലയാളികൾ

ഭോപ്പാൽ: മേഘാലയയിൽ ഹണിമൂണിനിടെ കാണാതാവുകയും തിരച്ചിലിനൊടുവിൽ മലയിടുക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ രഘുവംശിയുടെ ഭാര്യ സോനത്തിന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നതായും ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് വിവരം. വാടക കൊലയാളികളുടെ സഹായത്തോടെയാണ് ഭാര്യ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഭർത്താവ് രാജ രഘുവംശിയുടെ മൃതദേഹം മലയിടുക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് സോനത്തിനെ അറസ്റ്റ് ചെയ്തത്. മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കവേ കുറ്റകൃത്യം നടപ്പിലാക്കാൻ അവർ മധ്യപ്രദേശിൽ നിന്നുള്ള വാടക കൊലയാളികളെ സജ്ജമാക്കിയിരുന്നു. കഴിഞ്ഞ മാസം മേഘാലയയിൽ എത്തിയ ദമ്പതികളെ മെയ് 23-നാണ് കാണാതായത്.
നവദമ്പതികളെ മറ്റ് മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിനോട് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് 10 ദിവസങ്ങൾക്ക് ശേഷം ജൂൺ 2-നാണ് രാജയുടെ മൃതദേഹം ഒരു മലയിടുക്കിൽ നിന്ന് കണ്ടെടുത്തത്. വാടകയ്ക്കെടുത്ത സ്കൂട്ടർ മൗലഖിയാത്ത് പാർക്കിംഗ് സ്ഥലത്ത് നിന്ന് നിരവധി കിലോമീറ്ററുകൾ അകലെയുള്ള സൊഹ്റാരിമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. താക്കോൽ വണ്ടിയിൽ തന്നെ ഉണ്ടായിരുന്നു. കാണാതായ സോനം ഗാസിപൂരിൽ നിന്ന് കുടുംബത്തെ വിളിച്ചപ്പോഴാണ് വഴിത്തിരിവ് ഉണ്ടായത്. തുടർന്ന് കുടുംബം ഇൻഡോർ പൊലീസിനെ വിവരമറിയിച്ചു. അവർ ഉത്തർപ്രദേശിലെ ലോക്കൽ പൊലീസുമായി സഹകരിച്ച് യുവതിയെ കണ്ടെത്തുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അവരെ അറസ്റ്റ് ചെയ്തു.




