Uncategorized

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറം വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് വഴിക്കടവ് പൊലീസ്. ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറിൽ പ്രതിയായി ആരുടെയും പേര് പരാമർശിച്ചിട്ടില്ല. ഇന്നലെയാണ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയായ അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ​ഗുരുതരമാണ്. ബന്ധുക്കളായ 5 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് മീൻ പിടിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്.

അനന്തുവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റുവെന്നും ഉടൻ ബോധം പോയെന്നുമാണ് പരിക്കേറ്റ യദുകൃഷ്ണൻ പറയുന്നത്. മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടമെന്നും യദുകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പതിനഞ്ചുകാരന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. കെഎസ്ഇബിയുടെ അനുവാദത്തോടുകൂടി നടക്കുന്ന സംഭവങ്ങളാണിത്. വന്യമൃഗ ശല്യത്തിന്‍റെ രക്തസാക്ഷി കൂടിയാണ് അനന്തുവെന്നും ഷൗക്കത്ത് പറഞ്ഞു.

അതേ സമയം, സ്വകാര്യ വ്യക്തിയുടെ കുറ്റം സര്‍ക്കാരിന്‍റെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമം നടക്കുന്നുവെന്നാണ് വനംമന്ത്രി എകെ ശശീന്ദ്രന്‍റെ പ്രതികരണം. കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നത്. വനംവകുപ്പ് ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിക്കാറില്ല. വനംവകുപ്പിന്‍റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ അതും പരിശോധിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button