നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ; ‘പിണറായി തന്നെ തുടരുമോയെന്ന് പറയാനാകില്ല, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല’

മലപ്പുറം: കേരളത്തിൽ ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരിത്തിലെത്തുമെന്നും മുഖ്യമന്ത്രി ആരെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. ഭരണ തുടര്‍ച്ചയുണ്ടായാൽ പിണറായി മുഖ്യമന്ത്രിയാകുമോയെന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിനെ പിണറായി വിജയൻ തന്നെയായിരിക്കും നയിക്കുകയെന്നും എന്നാൽ മുഖ്യമന്ത്രിയെ ഇപ്പോല്‍ തീരുമാനിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായാണ് എം വി ഗോവിന്ദന്റെ പ്രതികരണം. പിണറായി വിജയൻ വീണ്ടും നയിക്കുമെന്ന് നേരത്തെ എംവി ഗോവിന്ദനടക്കമുള്ള നേതാക്കള്‍ പറഞ്ഞിരുന്നു. മൂന്നാം തവണയും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആകുമെന്നായിരുന്നു മുതിര്‍ന്ന നേതാവ് എ വിജയരാഘവനടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നത്. പിണറായി തന്നെ തുടരുമോയെന്ന് പറയാനാകില്ലെന്നും മന്ത്രിസഭയിൽ ഇനി മുഖം മിനുക്കലുണ്ടാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പിണറായിസം എന്നൊരു ഇസമില്ല. നിയമസഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിലൊരു മുഖം മിനുക്കലുണ്ടാകില്ല. ഇപ്പോള്‍ സര്‍ക്കാരിനുള്ളത് നല്ല മിനുങ്ങിയ മുഖമാണ്. നിലമ്പൂരിൽ എം സ്വരാജ് വിജയിച്ചാൽ മന്ത്രിസ്ഥാനം എന്ന ഓഫറില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.




