തീത്ഥാടകർ കല്ലെറിയൽ കർമം നിർവ്വഹിച്ചു, ഹജ്ജിന് അർധ വിരാമം; പ്രധാന ചടങ്ങുകൾ പൂർത്തിയായി

റിയാദ്: ജീവിതത്തിലെ സകല തിന്മകളെയും അകറ്റി നിർത്താൻ തീർഥാടകർ പൈശാചികതകൾക്കെതിരായ പ്രതീകാത്മക കല്ലെറിയൽ കർമം നിർവഹിച്ചതോടെ ഹജ്ജിന്‍റെ പ്രധാന ചടങ്ങുകൾക്ക് വിരാമമായി. ജംറതുൽ അഖബ (വലിയ ജംറ) സ്തൂപത്തിനുനേരെ ഏഴ് ചെറു കല്ലുകൾ എറിയുന്നതാണ് ചടങ്ങ്. ജീവിതത്തിലെ സകലതും ദൈവത്തിനു സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് തലമുടി മുണ്ഡനം ചെയ്താണ് ഹജ്ജിെൻറ വസ്ത്രത്തിൽനിന്ന് ഹാജിമാർ ഒഴിവാകുന്നത്.
വ്യാഴാഴ്ച അറഫ സമ്മേളനം കഴിഞ്ഞ് മടങ്ങിയ ഹാജിമാർ മുസ്ദലിഫയിലാണ് രാത്രിയിൽ തങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ ജംറയിൽ എത്തി കല്ലേറ് കർമം ആരംഭിച്ചു. മകൻ ഇസ്മാഈലിനെ ബലി നൽകാൻ അല്ലാഹുവിെൻറ കൽപ്പനയുണ്ടാകുന്നത് ഇബ്രാഹിം നബിക്ക് ബോധ്യപ്പെടുന്നത് മിനായിൽ വെച്ചാണ്. മകനെ ബലി നൽകാൻ തയ്യാറാകുന്ന ഇബ്രാഹിം നബിയോട് അല്ലാഹു ഒരു ആടിനെ അറക്കുവാനാണ് ആവശ്യപ്പെടുന്നത്. പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിെൻറ സ്വാധീനത്തെ കല്ലെറിഞ്ഞോടിക്കുന്നതും മിനായിലെ ജംറയിൽ വെച്ച് തന്നെ. അതിെൻറ ഓർമ പുതുക്കിയാണ് ഹാജിമാർ ജീവിതത്തിലെ പൈശാചികതകളെ ഇവിടെ കല്ലെറിഞ്ഞോടിക്കുന്നന്നത്.
പ്രവാചകൻ ഇബ്രാഹിമിനെ ബലിയർക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെയാണ് മൂന്ന് സ്തൂപങ്ങളും പ്രതിനിധാനം ചെയ്യുന്നത്. ദൈവത്തിന് വേണ്ടിയുള്ള ത്യാഗത്തിെൻറ സ്മരണകളിലൂടെയാണ് ഹജ്ജിെൻറ എല്ലാ കർമങ്ങളും. കല്ലേറിലൂടെ ജീവിതത്തിലെ തിന്മകളെ ഇല്ലാതാക്കി പുതിയ മനുഷ്യനായി മാറണം. ഇതാണ് ഓരോ ഹാജിയുടെയും തേട്ടം. ഹജ്ജ് അവസാനിച്ചു മടങ്ങുമ്പോൾ ഉമ്മ അപ്പോൾ പ്രസവിച്ച കുഞ്ഞിെൻറ പരിശുദ്ധിയുള്ള മനുഷ്യനാവും എന്നാണ് ഇസ്ലാമിക അധ്യാപനം. ഹജ്ജിെൻറ പ്രധാന ലക്ഷ്യവും ഇത് തന്നെ.




