6 മാസം, 2.4 കോടി ഐആർസിടിസി അക്കൗണ്ടുകൾ പൂട്ടിക്കെട്ടി; തത്കാൽ ബുക്കിംഗ് ഇനി പഴയ പോലെയല്ല

ദില്ലി: തത്കാൽ ടിക്കറ്റിംഗ് പ്രക്രിയ കൂടുതൽ ശക്തമാക്കാൻ നിയമങ്ങൾ കർശനമാക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ആധാർ വേരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് മാത്രം ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ബുക്കിംഗിന് ആധാർ അധിഷ്ഠിത ഒടിപിയും ആവശ്യമാണ്. ക്രമക്കേടുകൾ തടയാൻ ആധാർ പരിശോധനയ്ക്ക് ശേഷം കൗണ്ടർ വഴിയുള്ള തത്കാൽ ടിക്കറ്റുകളും ബുക്ക് ചെയ്യാൻ അനുവാദമുണ്ടാകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഉടൻ തന്നെ ഇ-ആധാർ പരിശോധന ഉപയോഗിക്കാൻ തുടങ്ങും. ഇത് ആവശ്യമുള്ള സമയത്ത് യഥാർത്ഥ ഉപയോക്താക്കൾക്ക് സ്ഥിരീകരിച്ച ടിക്കറ്റുകൾ ലഭിക്കാൻ സഹായിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ദിവസവും ഏകദേശം 2,25,000 യാത്രക്കാർ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുണ്ട് എന്നാണ് കണക്കുകൾ. മെയ് 24 മുതൽ ജൂൺ രണ്ട് വരെ തത്കാൽ ടിക്കറ്റ് ബുക്കിംഗ് രീതി വിശകലനം ചെയ്തപ്പോൾ, വിൻഡോ തുറന്നതിന് ശേഷമുള്ള ആദ്യ മിനിറ്റിൽ 1,08,000 എസി ക്ലാസ് ടിക്കറ്റുകളിൽ ശരാശരി 5,615 ടിക്കറ്റുകൾ മാത്രമാണ് ബുക്ക് ചെയ്തതെന്ന് കണ്ടെത്തി.
എന്നാൽ, രണ്ടാം മിനിറ്റിൽ 22,827 ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ടു. എസി ക്ലാസിൽ, വിൻഡോ തുറന്ന് ആദ്യ 10 മിനിറ്റിനുള്ളിൽ ശരാശരി 67,159 ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യപ്പെട്ടു, ഇത് ഓൺലൈനായി ബുക്ക് ചെയ്ത ടിക്കറ്റുകളിൽ 62.5 ശതമാനം വരും. ബാക്കിയുള്ള 37.5 ശതമാനം ടിക്കറ്റുകൾ 10 മിനിറ്റിനും ചാർട്ട് തയ്യാറാക്കുന്നതിനും ഇടയിലാണ് ബുക്ക് ചെയ്തത്. അതിൽ 3.01 ശതമാനം തത്കാൽ ടിക്കറ്റുകൾ വിൻഡോ തുറന്ന് 10 മണിക്കൂറിന് ശേഷമാണ് ബുക്ക് ചെയ്തത്.




