‘നിലമ്പൂർ എന്റെ ജന്മനാട്, ഫലം തുടര്‍ഭരണത്തിനുള്ള നാന്ദി കുറിക്കലാകും’: എം സ്വരാജ്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ആയിരിക്കുമെന്ന് എം സ്വരാജ്. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ മമതയും പ്രതിബദ്ധതയും ഫലത്തില്‍ പ്രതിഫലിക്കും. ഉറച്ച ആത്മവിശ്വാസം ഉണ്ടെന്നും എം സ്വരാജ് പങ്കുവെച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണം.
‘എല്‍ഡിഎഫ് വിജയിച്ചിട്ടുള്ള മണ്ഡലമാണ് നിലമ്പൂര്‍. കേരളം ഭരിക്കന്‍ നല്ലത് ഇടതുപക്ഷമാണെന്ന അഭിപ്രായം പൊതുവിലുണ്ട്. സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ അടിസ്ഥാനം. നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍. ആ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് മമതയും പ്രതിബദ്ധതയും ഉണ്ട്. ഇത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പ് ഫലം. മതനിരപേക്ഷതയ്ക്കെതിരെ സിപിഐഎം സ്വീകരിക്കുന്ന നിലപാടും ഫലത്തില്‍ പ്രതിഫലിക്കും. ഉറച്ച ആത്മവിശ്വാസം ഉണ്ട്’, എം സ്വരാജ് പ്രതികരിച്ചു.
സ്വന്തം നാട്ടില്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് എല്ലാം നാട് തന്നെയല്ലേയെന്നായിരുന്നു പ്രതികരണം. ‘നിലമ്പൂര്‍ ജന്മാനാടാണ്. ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കെതിരെയാണ് പോരാട്ടം. വ്യക്തികള്‍ക്കെതിരെയല്ല. അന്‍വറില്‍ പാര്‍ട്ടി വിശ്വാസം അര്‍പ്പിച്ചിരുന്നു. അത് കത്ത് സൂക്ഷിച്ചില്ല. അന്‍വറിനെ കുറ്റപ്പെടുത്തുന്നില്ല. കുഴിയില്‍ ചാടിച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. അത് ചര്ച്ചയായിട്ടുമുണ്ടെന്നും സ്വരാജ് പറഞ്ഞു. സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിട്ടില്ല. പ്രതിപക്ഷം കൂടി അംഗീകരിച്ച സ്ഥാനാര്‍ത്ഥിയാണ് താനെന്നും എം സ്വരാജ് പറഞ്ഞു. മണ്ഡലത്തില്‍ സ്വരാജിനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വെല്ലുവിളിച്ചിരുന്നു. ഇതിനോടായിരുന്നു പ്രതികരണം.




