Uncategorized

ഓപ്പറേഷൻ സിന്ദൂറിലെ ഏറ്റവും പ്രായം കുറഞ്ഞ പോരാളി; പത്ത് വയസുകാരനെ ആദരിച്ച് സൈന്യം

പഞ്ചാബ്: പാക് ഭീകരർക്കെതിരെ ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട് ഇന്ത്യ നടത്തിയ അതിശക്തമായ തിരിച്ചടിയുടെ വിശദ വിവരങ്ങൾ ഇപ്പോൾ ലോക രാജ്യങ്ങളെ അറിയിക്കുകയാണ് രാജ്യത്തെ പാർലമെന്റ് അംഗങ്ങളുടെ സംയുക്ത സംഘം. ഇതിനിടയിലാണ് ദേശസ്നേഹമുണർത്തുന്ന ഒരു കൊച്ചുമിടുക്കന്റെ പ്രവർത്തനങ്ങളെ സൈന്യം ആദരിക്കുന്നത്. പത്ത് വയസുകാരൻ ശ്രാവൻ സിങിനെ ‘ഓപ്പറേഷൻ സിന്ദൂറിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ പോരാളി’യായാണ് സൈന്യം വിശേഷിപ്പിച്ചത്.

പഞ്ചാബിലെ ഫിറോസ്പൂർ ജില്ലിയിലെ മാംദോത്ത് ഗ്രാമവാസിയായ ശ്രാവൻ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തന്റെ വീടിന് സമീപം വിന്യസിക്കപ്പെട്ടിരുന്ന സൈനികർക്ക് എല്ലാ സഹായവും നൽകുന്ന തിരക്കിലായിരുന്നു ആ ദിവസങ്ങളിൽ. അതിർത്തി പ്രക്ഷുബ്ധമായ സമയത്ത് സൈനികർക്ക് വെള്ളവും ചായയും പാലും ലസ്സിയും ഐസും ഒക്കെ എത്തിച്ചുനൽകി അവർക്ക് ആശ്വാസവും പിന്തുണയും നൽകി ഈ പത്ത് വയസുകാരൻ. സൈന്യത്തിന് നൽകിയ സഹായത്തിനും പിന്തുണയ്ക്കുമുള്ള നന്ദി സൂചകമായി ഏഴാം ഇൻഫൻട്രി ഡിവിഷനിലെ മേജർ ജനറൽ രഞ്ജീത്ത് സിങ് മൻറാലിന്റെ നേതൃത്വത്തിൽ ശ്രാവണിനെ സൈന്യം ആദരിച്ചു. അവന് സൈന്യത്തിന്റെ പ്രത്യേക ഉപഹാരവും സമ്മാനിച്ചു.

ശ്രാവണിന്റെ പിതാവ് സോനാ സിങും മകനൊപ്പം അനുമോദന ചടങ്ങിനെത്തി. “സൈനികർ തങ്ങളുടെ നാട്ടിലെത്തിയ ആദ്യ ദിവസം മുതൽ അവർക്ക് സഹായവുമായി മകൻ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളാരും അവനെ തടഞ്ഞില്ല. കാരണം സൈനികരെ സഹായിക്കുന്നത് സന്തോഷമാണ്. എപ്പോഴും അവൻ സൈനികരുടെ അടുത്ത് പോകുമായിരുന്നു. അവർക്കും പാലും ലസ്സിയും വെള്ളവും ഐസുമൊക്കെ കൊണ്ടുപോയിരുന്നു. അത് ഞങ്ങൾക്കും അഭിമാനമായിരുന്നു. എന്നെങ്കിലുമൊരിക്കൽ ഒരു സൈനികനായി മാറണമെന്നാണ് അവൻ ഇപ്പോൾ സ്വപ്നം കാണുന്നത്” -അച്ഛൻ പറഞ്ഞു. വലുതാവുമ്പോൾ സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്നാണ് ആഗ്രഹമെന്ന് ശ്രാവണും പറഞ്ഞു. “സൈനികർ എനിക്ക് സമ്മാനം നൽകി, പ്രത്യേക ഭക്ഷണമൊരുക്കി. ഐസ്ക്രീമും നൽകി”. തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ശ്രാവൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button