ഇന്ത്യക്കും പാകിസ്ഥാനും 170 വീതം ആണവായുധങ്ങൾ, ഇന്ത്യ പ്രധാന പ്രശ്നമായി കാണുന്നത് ചൈനയെ -യുഎസ് റിപ്പോർട്ട്

ദില്ലി: ഇന്ത്യയുടെയും പാകിസ്ഥാന്റെയും പക്കൽ 170 വീതം ആണവായുധമുണ്ടെന്ന് റിപ്പോർട്ട്. പാകിസ്ഥാന് കൂടുതൽ ആണവായുധം നല്കിയത് ചൈനയാണെന്നും യുഎസ് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാനെക്കാൾ ചൈനയെയാണ് ഭീഷണി ആയി ഇന്ത്യ കാണുന്നതെന്നും റിപ്പോർട്ട്. ചൈനയുടെ ആണവായുധ ശേഖരം 600 കടന്നുവെന്നും യുഎസ് ഏജൻസി പറയുന്നു. നിലനിൽപ്പിന് തന്നെ ഭീഷണിയായാണ് പാകിസ്ഥാൻ ഇന്ത്യയെ കാണുന്നത്. എന്നാൽ ഇന്ത്യ ചൈനയെ പ്രധാന എതിരാളിയായും പാകിസ്ഥാനെ അനുബന്ധ സുരക്ഷാ പ്രശ്‌നമായും കണക്കാക്കുന്നുവെന്നാണ് ലോകവ്യാപക ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നു.
ചൈനയെ നേരിടുന്നതിലും സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിലുമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിരോധ മുൻഗണനകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. മെയ് മാസത്തിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തിയിട്ടും പാകിസ്ഥാനെ കൈകാര്യം ചെയ്യേണ്ട ഒരു അനുബന്ധ സുരക്ഷാ പ്രശ്നമായി മാത്രമാണ് ഇന്ത്യ കാണുന്നത്. ചൈനീസ് സ്വാധീനത്തെ ചെറുക്കുന്നതിനും ആഗോള നേതൃത്വപരമായ പങ്ക് വർദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തത്തിന് ഇന്ത്യ മുൻഗണന നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ-ചൈന അതിർത്തി തർക്കത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചു.




