നേട്ടമില്ലെങ്കിലും പരസ്യം; ലക്ഷ്യം കൈവരിക്കാത്ത കെ ഫോൺ പദ്ധതി നേട്ടമായി കൊട്ടിഘോഷിച്ച് സർക്കാർ

തിരുവനന്തപുരം: എട്ടു വര്‍ഷമായിട്ടും പ്രഖ്യാപിത ലക്ഷ്യവും വരുമാനവും നേടാതിരിക്കുമ്പോഴും സര്‍ക്കാരിന്‍റെ വമ്പൻ നേട്ടമായി കൊട്ടിഘോഷിച്ച് കെ ഫോണ്‍ പരസ്യം. പതിനാലായിരം ബിപിഎൽ കണക്ഷൻ എന്ന ലക്ഷ്യം ഇനിയും നേടാനായില്ല. പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതിനാൽ കിഫ്ബി തിരിച്ചടവിന് മോറട്ടോറിയം ചോദിച്ചിരിക്കുകയാണ് കെ ഫോണ്‍. ഒരു ലക്ഷം കണക്ഷൻ പിന്നിട്ടപ്പോള്‍ കെഫോണ്‍ കൊടുത്ത പരസ്യം, ‘ഡിജിറ്റൽ ഡിവൈഡിന് ബദലായി കെ ഫോണ്‍. എല്ലാവര്‍ക്കും കെ ഫോണ്‍, എല്ലായിടത്തും ഇന്‍റര്‍ നെറ്റ്’എന്നിങ്ങനെ ആയിരുന്നു. 2017 ലെ ബജറ്റിലാണ് കെ ഫോണ്‍ പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് എന്നാണ് ആദ്യം സര്‍ക്കാര്‍ പറഞ്ഞത്. പിന്നീട് ആദ്യ ഘട്ടത്തിൽ 140 മണ്ഡലങ്ങളിലും 100 വീതം ബിപിഎൽ കുടുംബങ്ങളെന്നാക്കി. മൊത്തം 14,000, എന്നിട്ടും ഇതുവരെ കണക്ഷൻ കൊടുത്തത് 11402 കുടുംബങ്ങള്‍ക്ക് മാത്രം.
തദ്ദേശ സ്ഥാപനങ്ങള്‍ ആദ്യം കൊടുത്ത പട്ടിക അപൂര്‍ണമെന്ന് പറഞ്ഞ് കണക്ഷൻ നൽകാൻ ചുമതലപ്പെട്ട കമ്പനി പാതിവഴിയിൽ പിന്‍മാറി. ഇപ്പോള്‍ അപേക്ഷിക്കാൻ ലിങ്ക് കൊടുത്ത് യോഗ്യരായ ബിപിഎൽ കുടുംബങ്ങളെ കണ്ടെത്തുന്നു. 30,000 സര്‍ക്കാര്‍ ഓഫീസുകളിൽ കണക്ഷൻ കൊടുക്കാനാണ് പദ്ധതി ലക്ഷ്യം. ഇതുവരെ കൊടുത്തത് 23,163 കണക്ഷനുകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി 2729 വാണിജ്യ കണക്ഷനുകളും നൽകി. 62781 വീടുകളിലും കണക്ഷനുകള്‍ കൊടുത്തു.




