മയക്കുമരുന്ന് കടത്തും അനധികൃത സ്വത്ത് സമ്പാദനവും; ജയിലിൽ കഴിയുന്ന പ്രതികളുടെ കെട്ടിടങ്ങൾ പൊളിച്ച് പൊലീസ്

അമൃത്സര്‍:ലഹരിമരുന്ന് കടത്തുകാര്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് പഞ്ചാബ് പൊലീസ്. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ജഗ്പ്രീത്, സത്നം എന്നിവര്‍ പഞ്ചായത്തിന്‍റെ ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടമാണ് പൊലീസ് ജെസിബി ഉപയോഗിച്ച് പൊളിച്ച് കളഞ്ഞത്. ഇരുവരും ലഹരിക്കേസില്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. ലഹരിമാഫിയ വഴി സ്വത്ത് സമ്പാദിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന പഞ്ചാബ് മുഖ്യമന്ത്രിയുടേയും ഡിജിപിയുടേയും ഉത്തരവ് പ്രകാരമാണ് ഇത്തരമൊരു നടപടി എന്ന് അമൃത്സര്‍ റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
ഇരുവരും കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് അനധികൃതമായാണെന്നും പഞ്ചായത്തിന്‍റെ ഭൂമിയിലാണെന്നുമുള്ള വിവരം റവന്യൂ ഡിപ്പാര്‍ട്മെന്‍റ് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് നിയമാനുസൃതമായാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് തെളിയിക്കാന്‍ ജയിലില്‍ കിടക്കുന്ന പ്രതികളുടെ കുടുംബത്തിന് സമയം നല്‍കിയിരുന്നു. എന്നാല്‍ കുടുംബത്തിന് അനധികൃതമായല്ല കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് തെളിയിക്കാന്‍ സാധിച്ചില്ല. പ്രതികളിലൊരാള്‍ അഞ്ച് കിലോ ഹെറോയിന്‍ കടത്തിയ കേസിലാണ് അറസ്റ്റിലായത്. മറ്റെയാള്‍ വിദേശത്തു നിന്നുള്ള ലഹരിമാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് എന്നും പൊലീസ് പറഞ്ഞു.




