പുതിയ വന്ദേ ഭാരതിന് വടകരയിൽ സ്റ്റോപ്പ് ലഭിക്കുമോ? എയർപോർട്ടുകളെ വെല്ലുന്ന സൗകര്യങ്ങളോടെ റെയിൽവേ സ്റ്റേഷൻ, ഉദ്ഘാടനം നാളെ

വടകര: വിമാനത്താവളങ്ങളെ വെല്ലുന്ന സൗകര്യങ്ങളുമായി നവീകരിച്ച വടകര റെയിൽവേ സ്റ്റേഷൻ നാളെ ഉദ്ഘാടനം ചെയ്യും. 22 കോടി രൂപ ചെലവിട്ടാണ് സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. വിശാലമായ പാർക്കിങ് ഉൾപ്പെടെ ഇരിപ്പിടങ്ങളും കൂടുതൽ ശുചിമുറികളുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഷൻ നവീകരണം നടത്തിയത്. കോഴിക്കോടേക്ക് പുതുതായി പരിഗണിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് ഇവിടെ സ്റ്റോപ്പ് ലഭിക്കുമോയെന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്.
വടകര റെയിൽവേ സ്റ്റേഷനിൽ 710 മീറ്റർ നീളത്തിൽ മൂന്ന് പ്ലാറ്റ്ഫോമുകളാണുള്ളത്. 24 കോച്ചുകളുള്ള വണ്ടികൾക്ക് ഇവിടെ ബർത്ത് ചെയ്യാനാവും. പ്ലാറ്റ്ഫോമിൽ കോച്ച് പൊസിഷൻ, പ്ലാറ്റ്ഫോം നമ്പർ തുടങ്ങിയവയെല്ലാം ഡിജിറ്റൽ സ്ക്രീനിലാണ് പ്രദർശിപ്പിക്കുന്നത്. അത്യാധനിക സജ്ജീകരണങ്ങൾ ഒരുങ്ങുമ്പോൾ സെമിഹൈസ്പീഡ് ട്രെയിൻ ഉൾപ്പെടെ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.
വന്ദേ ഭാരത്, രാജധാനി എക്സ്പ്രസ്, പുനെ എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, അമൃത്‌സർ എക്സ്പ്രസ് എന്നിവയ്ക്ക് വടകര സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. നിലവിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകൾക്കും ജില്ലകളിൽ ഒരു സ്റ്റോപ്പ് വീതമാണ് അനുവദിച്ചിരിക്കുന്നത്. ഇവയ്ക്ക് രണ്ടിനും കോഴിക്കോട് സ്റ്റോപ്പ് ഉള്ളതിനാൽ വടകരയ്ക്ക് പരിഗണന ലഭിച്ചിട്ടില്ല. അതേസമയം പുതുതായി ഇവിടേക്ക് പരിഗണിക്കുന്ന ഗോവ – കോഴിക്കോട് വന്ദേ ഭാരത്, കോയമ്പത്തൂർ – മംഗളൂരു വന്ദേ ഭാരത് എന്നിവയ്ക്ക് വടകരയിൽ സ്റ്റോപ്പ് ലഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.




