ഇരിട്ടി ടൗണിലെ വിവിധ കടകളിൽ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി

ഇരിട്ടി: നഗരസഭാ ആരോഗ്യവിഭാഗം ഇരിട്ടി ടൗണിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി. ഈഡൻ റസ്റ്റോറന്റ്റ്, ചിന്നൂസ് ഹോട്ടൽ, യുവ കൂൾബാർ, എ വൺ ബേക്കറി, അരുൺ ടീ സ്റ്റാൾ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടികൂടിയത്. മേലെ സ്റ്റാന്റിലെ റാറാവീഹ് നിന്ന് പ്ലാസ്റ്റിക് കവറിലാക്കിയ അച്ചാറുകളും, പി പി എസ് സ്റ്റോറിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്വാരിബാഗുകളും പിടികൂടി. 28 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ. വി. രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ ഇ. കെ. രാജേഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ നമിത നാരായണൻ, സന്ദീപ്, അനീഷ്യ മോൾ, സ്വപ്നശ്രീ, യൂസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പഴകിയ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടിയത് . വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ. വി. രാജീവൻ പറഞ്ഞു.




