കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണു; ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടു

കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. ഓട്ടോ ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റി കവാടത്തിന് സമീപത്താണ് സംഭവം നടന്നത്. റോഡരികിൽ നിന്ന ആൽമരമാണ് കടപുഴകി ഓട്ടോറിക്ഷയുടെ മേൽ വീണത്. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം ആൽ മരം മുറിച്ചു മാറ്റി. മരം വീണ് ഓട്ടോയിക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. മരം വീണതിന് പിന്നാലെ റോഡിൽ വലിയ ഗതാഗതതടസം രൂപപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെട്ടത്. റോഡിനോട് ചേർന്നുള്ള കുസാറ്റ് സെക്യൂരിറ്റി ക്യാബിന്‍റെ മേലേക്കാണ് മരം ആദ്യം വീണത്. പിന്നാലെ മരത്തിന്‍റെ ചില്ലകൾ റോഡിലേക്ക് മറിയുകയായിരുന്നു. കളമശ്ശേരി വട്ടേക്കുന്ന് സ്വദേശി ഷരീഫിന്‍റേതാണ് ഓട്ടോറിക്ഷ. കളമശ്ശേരി ഭാഗത്ത് നിന്നും കുസാറ്റ് ഭാഗത്തേക്ക് യാത്രക്കാരനുമായി വരുമ്പോഴാണ് അപകടം സംഭവിച്ചത്.
കനത്ത മഴയെത്തുടർന്ന് അട്ടപ്പാടി പുതുരിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ വാനിന് മുകളിലേക്കും മരം വീണു. വടകോട്ടത്തറ സ്വദേശി വീരന്‍റെ വാഹനത്തിലേക്കാണ് ആൽ മരത്തിന്‍റെ കൊമ്പ് വീണത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ തലനാരിഴക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു.
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍രെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും 22ന് കണ്ണൂർ, കാസർകോഡ് ജില്ലകളിലും, 23ന് ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്.




