Uncategorized
അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള സ്ഥലംമാറ്റം ഭരണഘടനാ വിരുദ്ധം, നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങളോ കുടുംബത്തിന്‍റെ ആവശ്യങ്ങളോ കണക്കിലെടുക്കാതെയുള്ള സ്ഥലംമാറ്റങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി. സ്ഥലം മാറ്റങ്ങൾ യാന്ത്രികമായി നടപ്പാക്കരുതെന്നും അടിസ്ഥാനപരമായ ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള നടപടികൾ, ഭരണഘടനയുടെ 21ആം അനുച്ഛേദം ഉറപ്പ് നൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്നും കോടതി ഉത്തരവിട്ടു. യൂണിയൻ ബാങ്കിന്‍റെ സ്ഥലംമാറ്റ സർക്കുലറിനെതിരെ ജീവനക്കാരുടെ സംഘടന നൽകിയ ഹർജിയിലാണ് ഉത്തരവ്.
പുതിയ ഓഫീസിലേക്കുള്ള മാറ്റത്തിന് കുറഞ്ഞത് 20 ദിവസത്തെ സാവകാശം നൽകണം. മക്കളുടെ പഠനം സുപ്രധാന ഘട്ടത്തിൽ എങ്കിൽ സ്ഥലംമാറ്റം ഒഴിവാക്കാൻ ശ്രമിക്കണം. ഭരണപരമായ ആവശ്യങ്ങളും ജീവനക്കാരുടെ ക്ഷേമവും ഒരുപോലെ കണക്കിലെടുത്താകണം തീരുമാനങ്ങളെന്നും കോടതി ഉത്തരവിട്ടു.




