പെരുമഴയിൽ കണ്ണീർക്കാഴ്ച, 12 വയസ്സുള്ള കുട്ടി അടക്കം രണ്ട് പേർ ഷോക്കേറ്റ് മരിച്ചു; മഴക്കെടുതിയിൽ ബംഗളുരു

ബംഗളുരു: ബംഗളുരുവിനെ കണ്ണീരിലാഴ്ത്തി പെരുമഴ തുടരുന്നു. നഗരത്തിൽ 12 വയസ്സുള്ള കുട്ടി അടക്കം രണ്ട് പേർ ഷോക്കേറ്റ് മരിച്ചത് നാടിനെയാകെ നൊമ്പരത്തിലാക്കി. ഇന്ന് വൈകിട്ട് ബി ടി എം ലേ ഔട്ടിലെ എൻ എസ് പാളയയിലെ ഒരു അപ്പാർട്മെന്റിൽ ആണ് അപകടം ഉണ്ടായത്. അപാർട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മകൻ ദിനേശ് (12), അവിടത്തെ താമസക്കാരൻ ആയ മൻമോഹൻ കാമത്ത് (63) എന്നിവർ ആണ് മരിച്ചത്. വീടിന് താഴെ വെള്ളം കയറിയതിനെത്തുടർന്ന് ഇത് അടിച്ചു കളയാൻ മോട്ടോർ പ്രവർത്തിപ്പിച്ചപ്പോൾ ആണ് അപകടമുണ്ടായത്.
മോട്ടോർ പ്ലഗ് ചെയ്തതിന് പിന്നാലെ മൻമോഹൻ കാമത്തിന് ഷോക്കേറ്റു. തൊട്ടരികെ നിന്ന കുട്ടിക്കും ഷോക്ക് ഏൽക്കുകയായിരുന്നു. ഇതോടെ ബംഗളുരുവിൽ മാത്രം മഴക്കെടുതിയിൽ മരണം മൂന്നായി. നാളെയും ബംഗളുരുവിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. വിവിധ ഐ ടി കമ്പനികൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.




