ഇന്ത്യൻ സൈനിക രഹസ്യം പാകിസ്താന് ചോർത്തി നൽകി; ഹരിയാനയിൽ കോളജ് വിദ്യാർഥി അറസ്റ്റിൽ

ചാരപ്രവർത്തി, ഹരിയാനയിൽ കോളജ് വിദ്യാർഥി അറസ്റ്റിൽ. പാട്യാലയിലെ ഖൽസ കോളജിൽ പഠിക്കുന്ന ദേവേന്ദ്ര സിംഗ് എന്ന വിദ്യാർത്ഥിയാണ് പിടിയിലായത്. സൈനിക കേന്ദ്രങ്ങളുടെയും മറ്റും വിവരങ്ങൾ കൈമാറി എന്നാണ് കണ്ടെത്തൽ. പ്രതി പാകിസ്താനിൽ പോവുകയും ചെയ്തിരുന്നു. ഗുഹ്‌ല പോലീസ് സ്റ്റേഷന് കീഴിലുള്ള മസ്ത്ഗഢ് ഗ്രാമത്തിൽ താമസിക്കുന്ന ദേവേന്ദർ സിംഗ് എന്ന 25 കാരനാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലാകുന്നത്.
പട്യാലയിലെ ഒരു കോളജിൽ എംഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ് പിടിയിലായ ദേവേന്ദർ. പട്യാലയിലെ സൈനിക സ്ഥാപനങ്ങളുടെ ഫോട്ടോകളും വിഡിയോകളും ദേവേന്ദർ പകർത്തുകയും, അത് പാകിസ്താനിലുള്ള ഒരാൾക്ക് പങ്കുവെക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ തോക്കുകളുടെ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചതിന് ഞായറാഴ്ചയാണ് ദേവേന്ദറിനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിനിടെയാണ് യുവാവ് പാകിസ്താന് സൈനിക രഹസ്യങ്ങൾ കൈമാറിയതായി പൊലീസ് കണ്ടെത്തുന്നത്.
ഇന്ത്യ പാക് സംഘർഷത്തെ സംബന്ധിച്ചും, ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ചും പാകിസ്താന് വിവരങ്ങൾ അപ്പപ്പോൾ കൈമാറിയെന് പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പാകിസ്താനിലുള്ള ഒരാൾക്ക് ദേവേന്ദർ തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ കർതാർപൂർ ഇടനാഴി വഴി യുവാവ് പാകിസ്താനിലേക്ക് പോയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.




