‘വാലും ചുരുട്ടി നായയെ പോലെ പാകിസ്ഥാൻ വെടിനിർത്തലിനായി പരക്കംപാഞ്ഞു, അമേരിക്കൻ മുൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ

ദില്ലി: പഹൽഗാമിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രതിരോധ ആക്രമണങ്ങളിൽ നിന്ന് പട്ടിയെ പോലെ വാലും ചുരുട്ടി പാകിസ്ഥാൻ ഓടിയെന്ന് യുഎസ് പ്രതിരോധ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ. പാക് പ്രതിരോധം തവിടുപൊടിയായെന്നും, എല്ലാ പാക് പ്രകോപനങ്ങളുടെയും മുനയൊടിക്കുന്ന പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയതെന്നും മൈക്കിൾ റൂബി പറഞ്ഞു. പാകിസ്ഥാന്റെ വ്യോമ താവളങ്ങൾ ഇന്ത്യ ആക്രമിച്ച് തകര്‍ത്തിന് ശേഷം “വാല് ചുരുട്ടി ഓടുന്ന നായയെപ്പോലെ” പാകിസ്ഥാൻ പിൻവാങ്ങിയെന്നാണ് അദ്ദേഹം പറഞ്ഞത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു റൂബി. “ഇന്ത്യ ഈ പോരാട്ടം നയതന്ത്രപരമായും സൈനികപരമായും വിജയിച്ചു. ഇന്ത്യ നയതന്ത്രപരമായി വിജയിച്ചതിന് പ്രധാന കാരണം, ഭീകരപ്രവര്‍ത്തനത്തിന് പാകിസ്താന്‍ നല്‍കി വരുന്ന പ്രോത്സാഹനം, ഇപ്പോള്‍ ലോകത്തിന് മുന്നിൽ പ്രത്യേകശ്രദ്ധയായി എത്തിക്കാൻ കഴിഞ്ഞു എന്നതിലൂടെയാണ്.
ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങളെ കൃത്യമായ ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടു. അവരുടെ വ്യോമതാവളങ്ങൾ പ്രവർത്തനരഹിതമാക്കിയതോടെ പേടിച്ച നായയെപ്പോലെ വാല് ചുരുട്ടിി വെടിനിർത്തലിനായി പാകിസ്ഥാൻ ഓടി. പാകിസ്ഥാൻ വളരെ പരിതാപകരമായി തോറ്റുപോയി എന്ന യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാൻ അവര്‍ക്ക് കഴിയില്ല. ഭീകരരുടെ സംസ്കാര ചടങ്ങുകളിൽ പാകിസ്ഥാനി സൈനിക ഉദ്യോഗസ്ഥർ യൂണിഫോമിട്ട് പങ്കെടുത്തുവെന്നത്, ഒരു ഭീകരനും ഐഎസ്ഐ അംഗത്തിനും അല്ലെങ്കിൽ പാകിസ്ഥാൻ സായുധ സേനാംഗത്തിനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നതാണ് തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം സംവിധാനത്തിലെ ജീർണ്ണത ഇല്ലാതാക്കാൻ ലോകം പാകിസ്ഥാനോട് ആവശ്യപ്പെടും. ഇതാണ് ഇന്ത്യയുടെ നയതന്ത്ര വിജയം.




