ആർഎസ്എസ് നേതാവിന്റെ ജാതി ഭീകരത പരാമർശം; പ്രതികരിച്ച് വേടൻ, ‘കേസും വിവാദങ്ങളും തൻ്റെ കരിയറിനെ ബാധിച്ചു’

കൊച്ചി: ആർഎസ്എസ് നേതാവിന്റെ ജാതി ഭീകരത പരാമർശത്തിൽ മറുപടിയുമായി റാപ്പർ വേടൻ. താൻ മുൻപും ഇത്തരം പരാമർശങ്ങൾ കേട്ടിട്ടുണ്ടെന്ന് വേടൻ പറഞ്ഞു. താൻ വിശ്വസിക്കുന്നത് അബേദ്‌കർ രാഷ്ട്രീയത്തിലാണ്. അദ്ദേഹത്തിന് അഭിപ്രായം പറയാമെന്നും വേടൻ പ്രതികരിച്ചു. പുലി പല്ല് കേസ് ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടനാട് വനം വകുപ്പ് റേഞ്ച് ഓഫീസിൽ എത്തിയപ്പോഴാണ് വേടൻ്റെ മറുപടി.
വിവാദങ്ങൾ തൻ്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. എല്ലാവർക്കും പേടി ആയ പോലെയാണ് തോന്നുന്നത്. ഈ സമയം കടന്നു പോകും. ജാതി ഭീകരത എന്നത് കോമഡിയാണെന്നും വേടൻ പറഞ്ഞു.
ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻആർ മധുവാണ് റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു.




