മൊബൈല്‍ ഫോൺ ലൊക്കേഷൻ വഴി ഡ്രോണുകൾ നിങ്ങളെ ട്രാക്ക് ചെയ്യുന്നോ? വൈറൽ അലേർട്ട് വ്യാജമെന്ന് സർക്കാർ

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങള്‍ക്കിടെ ഒരു മെസേജ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ കണ്ടെത്താൻ മൊബൈല്‍ ഫോണ്‍ ലൊക്കേഷനെ ആശ്രയിക്കുന്നുണ്ടെന്നായിരുന്നു സന്ദേശത്തിൽ അവകാശപ്പെട്ടിരുന്നത്. അതിനാല്‍ ആളുകൾ അവരുടെ ഫോണുകളിലെ ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കണമെന്ന് ഈ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. എന്നാൽ ഈ സന്ദേശം വ്യാജമാണെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.
പ്രചരിക്കുന്ന വ്യാജ സന്ദേശം ഇപ്രകാരമാണ്: “എല്ലാവർക്കും നമസ്‍കാരം. ഒരു പ്രധാന നിര്‍ദേശം അടങ്ങിയ ഔദ്യോഗിക ഇമെയിൽ ഞങ്ങൾക്ക് ലഭിച്ചു. ദയവായി നിങ്ങളുടെ ഫോണിലെ ലൊക്കേഷൻ സേവനങ്ങൾ ഉടൻ ഓഫ് ചെയ്യുക. ഉയർന്ന ജനസംഖ്യയുള്ള പ്രദേശങ്ങൾ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.”
അതിർത്തിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പലരും ഈ സന്ദേശം സത്യമാണെന്ന് വിശ്വസിച്ചു. എന്നാൽ ഇത്തരം കിംവദന്തികളിൽ വീഴരുതെന്ന് സർക്കാർ പൗരന്മാരോട് അഭ്യർഥിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഈ വ്യാജ പ്രചാരണം പൊളിച്ചടുക്കി. വൈറല്‍ മെസേജിലെ അവകാശവാദം തെറ്റാണെന്നും ഇന്ത്യൻ സർക്കാർ അത്തരം ഒരു മുന്നറിയിപ്പും നൽകിയിട്ടില്ല എന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) അറിയിച്ചു.




