പിരിച്ചുവിടുന്നത് 6000ത്തിലധികം തൊഴിലാളികളെ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേഓഫുമായി മൈക്രോസോഫ്റ്റ്

വാഷിംഗ്ടണ്‍: പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുകയും കൃത്രിമബുദ്ധിയിലെ നിക്ഷേപം കൂട്ടുകയും ചെയ്യുകയാണ് ടെക്നോളജി ഭീമനായ മൈക്രോസോഫ്റ്റ്. ഇതിന്റെ ഭാഗമായി ആഗോളതലത്തിൽ ഏകദേശം മൂന്ന് ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. റോളുകൾ, സീനിയോറിറ്റി, ജോലി ചെയ്യുന്ന വിവിധ ലൊക്കേഷനുകള്‍ തുടങ്ങിയവ പരിഗണിച്ച് ഏകദേശം 6,800 ജീവനക്കാരെ ഈ പിരിച്ചുവിടൽ നീക്കം ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇതുസംബന്ധിച്ച് മൈക്രോസോഫ്റ്റ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. എങ്കിലും, കമ്പനിയുമായി നടത്തിയ അനൗദ്യോഗിക ആശയവിനിമയം ഈ തീരുമാനം സ്ഥിരീകരിക്കുന്നതായി സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. സമീപകാലത്ത് മൈക്രോസോഫ്റ്റിന് ശക്തമായ സാമ്പത്തിക വളർച്ച ഉണ്ടായിരുന്നിട്ടും പിരിച്ചുവിടലുകൾ സംഭവിക്കുന്നു എന്നതാണ് ശ്രദ്ധേയം. മൈക്രോസോഫ്റ്റ് അടുത്തിടെ പ്രതീക്ഷിച്ചതിലും മികച്ച വരുമാനം റിപ്പോർട്ട് ചെയ്തിരുന്നു. അസൂർ ക്ലൗഡ് സേവന വിഭാഗത്തിൽ മികച്ച വളർച്ചയുണ്ടായി. ഇത് ഭാവി ബിസിനസ് തന്ത്രത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു.




