പാക് തടവിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ മോചിപ്പിച്ചു

ന്യൂഡൽഹി: അബദ്ധത്തിൽ അതിര്‍ത്തി കടന്നതിനെ തുടർന്ന് പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ മോചിപ്പിച്ചു. ജവാനെ പാകിസ്താൻ കൈമാറിയതായി ബിഎസ്എഫിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയായി പാകിസ്താൻ്റെ കസ്റ്റഡിയിലായിരുന്നു പികെ ഷാ.
ഏപ്രിൽ 23നായിരുന്നു അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്ന ജവാനെ പാകിസ്താൻ പിടികൂടിയത്. അട്ടാരി അതിർത്തി വഴി ജവാൻ ഇന്ത്യയിലെത്തിയതായി ബിഎസ്എഫ് അറിയിച്ചു. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ ജവാനാണ് അതിർത്തി അബദ്ധത്തിൽ കടന്നത്. പാക് റേഞ്ചേഴ്സാണ് ഇയാളെ പിടികൂടിയത്.
‘പാകിസ്താന്‍ റേഞ്ചേഴ്സുമായുള്ള പതിവ് ഫ്‌ളാഗ് മീറ്റിങ്ങുകളിലൂടെയും മറ്റ് ആശയവിനിമയ മാര്‍ഗങ്ങളിലൂടെയും നിരന്തരമായ ശ്രമങ്ങളിലൂടെ, ബിഎസ്എഫ് കോണ്‍സ്റ്റബിളിനെ സ്വദേശത്തേക്ക് എത്തിക്കുന്നത് സാധ്യമായി’ ബിഎസ്എഫ് പ്രസ്താവനയില്‍ അറിയിച്ചു.
182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് പികെ ഷാ. ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പിടിയിലായത്. പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ്.
ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നൽകാറുണ്ട്. കർഷകരെ സഹായിക്കാൻ പോയ ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചർമാർ കസ്റ്റഡിയിലെടുത്തത്. കർഷകർ കൃഷിചെയ്യുകയായിരുന്ന സ്ഥലത്ത് നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചർമാർ തടഞ്ഞുവെച്ചത്.




