ആറളം ഫാമിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തൂക്കുവേലി കാട്ടാനകൾ തകർത്തു

ഇരിട്ടി: ലക്ഷങ്ങൾ മുടക്കി ആറുമാസം മുൻപ് ഫാമിലെ കൃഷിയിടങ്ങളെ കാട്ടാനകളുടെ അക്രമത്തിൽ നിന്നും സംരക്ഷിക്കാനായി സ്ഥാപിച്ച വൈദ്യുതി തൂക്കുവേലി കാട്ടാനക്കൂട്ടം തകർത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മൂന്ന് തവണയായാണ് ആനക്കൂട്ടം വേലി തകർത്തത്. പാലപ്പുഴയിൽ നിന്നും കീഴ്പ്പള്ളിയിലേക്ക് പോകുന്ന റോഡിനോട് ചേർന്ന് ഫാമിന്റെ രണ്ടാം ബ്ലോക്കിന്റെ സംരക്ഷണത്തിനായി നിർമ്മിച്ച വേലിയാണ് ആനക്കൂട്ടം തകർത്തത്. ആനക്കൂട്ടം മറ്റ് ബ്ലോക്കുകളിലേക്കു കടക്കുന്നത് ഇതുവഴിയാണ്.
20 ലക്ഷത്തോളം രൂപ ചിലവിലാണ് കൃഷി വകുപ്പിന്റെ സഹകരണത്തോടുകൂടി ഫാമിൽ നടപ്പിലാക്കി വരുന്ന കൃഷി സംരക്ഷണത്തിന്റെ ഭാഗമായി വൈദ്യുതി വേലി സ്ഥാപിച്ചത്. ഫാമിൽ നിന്നും പുനരധിവാസ മേഖലയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിലായി എഴുപതോളം കാട്ടാനകളെ വനത്തിലേക്ക് തുരത്തി എന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും മേഖലയിൽ ആന ശല്യത്തിന് ഒരറുതിയും ഉണ്ടായിട്ടില്ല. കശുവണ്ടി ശേഖരിക്കുന്ന തൊഴിലാളികൾ ഉൾപ്പെടെ ഫാമിലെ തൊഴിലാളികൾ എല്ലാം ഭീതിയോടെയാണ് തൊഴിലെടുക്കുന്നത്.




