Uncategorized

സതീശൻ പാച്ചേനിയുടെ കദനകഥ ആരും മറക്കരുത്,50ശതമാനം സ്ഥാനങ്ങൾ 50വയസിനു താഴെയുള്ളവര്‍ക്ക് നല്‍കണം:ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ പുന:സംഘടനയിൽ വിവിധ സ്ഥാനങ്ങളിൽ വർഷങ്ങളായി മാറി മാറി തുടരുന്ന സ്ഥിരം മുഖങ്ങളെ ഒഴിവാക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു. ഗ്രൂപ്പു നേതാക്കളുടെ പിന്തുണയില്ലാത്തതിനാൽ കാലാകാലങ്ങളിൽ അവഗണിക്കപ്പെട്ട കോൺഗ്രസിനു വേണ്ടി ജീവിതം ഹോമിച്ച പാരമ്പര്യവും അർഹതയും യോഗ്യതയുമുള്ളവരെയാണ് ആദ്യം പരിഗണിക്കേണ്ടത്.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണ്. സംഘടനാ ദൗർബല്യം പരിഹരിക്കണമെങ്കിൽ പുതു രക്തപ്രവാഹം ഉണ്ടായേ തീരൂ. അമ്പതു ശതമാനം സ്ഥാനങ്ങൾ അമ്പതു വയസിനു താഴെയുള്ളവർക്ക് നൽകണമെന്ന എ.ഐ.സി.സി റായ്പൂർ സമ്മേളന തീരുമാനം നടപ്പാക്കണം. ഇരുപത്തിയഞ്ചു ശതമാനം വീതം വനിതകൾക്കും പിന്നോക്കക്കാർക്കും നൽകണമെന്ന നിബന്ധന ലംലിക്കരുത്.

ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു വർഗ്ഗമാണ് കോൺഗ്രസിലുള്ളത്. ചെറുപ്പം മുതൽ തുടർച്ചയായി അധികാര സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്ന ചില നേതാക്കൾക്ക് അധികാര ആർത്തി ഇനിയും അവസാനിച്ചിട്ടില്ല. അവഗണനയിലും വഞ്ചനയിലും കടത്തിലും മനംനൊന്ത് ഹൃദയം പൊട്ടി മരിച്ച സതീശൻ പാച്ചേനിയുടെ കദനകഥ ആരും മറക്കരുത്. രാഷ്ട്രീയ പ്രതിയോഗികളുടെയും പോലീസിൻ്റെയും പീഢനമേറ്റ് ആരോഗ്യം ക്ഷയിച്ച് സ്ഥിരം ചികിത്സയിൽ കഴിയുന്ന ജീവിക്കുന്ന രക്തസാക്ഷികളെയാണ് പുന:സംഘടനാവേളയിൽ ഓർമ്മിക്കേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button