Uncategorized

ആളുകൾ കൂട്ടം കൂടരുത്, കൂട്ടത്തോടെ പുറത്തിറങ്ങരുത്, വലിയ കെട്ടിടങ്ങളിൽ കഴിയുന്നവർ ശ്രദ്ധിക്കണം; മൊഹാലി കളക്ടർ

ദില്ലി: മൊഹാലിയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കളക്ടർ. ആളുകൾ കൂട്ടം കൂടരുതെന്നും കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകി. വലിയ കെട്ടിടങ്ങളിൽ കഴിയുന്നവർ ശ്രദ്ധിക്കണം, സൈറണുകൾ കേട്ടാൽ ജാഗരൂകരാകണം, രക്ഷാ പ്രവർത്തകരും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും നിർദേശമുണ്ട്. മാളുകൾ സന്ദർശിക്കുന്നത് ഒഴിവാക്കുക, വലിയ കൊമേഴ്സ്യൽ കെട്ടിടങ്ങളിൽ പോകുന്നതും ഒഴിവാക്കുക, പരിഭ്രാന്തരാകരുതെന്നും, ഇതെല്ലാം സുരക്ഷ ഉറപ്പാക്കാൻ നൽകുന്ന നിർദേശമാണെന്നും മൊഹാലി ജില്ലാ കളക്ടർ വ്യക്തമാക്കി.

അതേസമയം, ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണി മുഴക്കുകയാണ് പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണവായുധ വിഷയങ്ങളിൽ അധികാരമുള്ള കമാൻഡ് അതോറിറ്റിയുടെ യോഗം വിളിച്ചു. ദിവസങ്ങളായി കശ്മീരിലേക്കും അതിർത്തി സംസ്ഥാനങ്ങളിലേക്കും ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണിയും മുഴക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം നടത്തുകയാണ്.ഇതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പാക് സൈനിക മേധാവിയുമായി സംസാരിച്ചു. ആണുവായുധ അധികാര സമിതിയുടെ യോഗം പാകിസ്ഥാൻ വിളിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം. ഇന്ന് പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ആണവായുധങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സമിതിയുടെ യോഗം ചേരുക. അതേസമയം, ഇരു രാജ്യങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്ന് ജി7 രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇന്ത്യ-പാക് സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ രംഗത്ത് വരികയായിരുന്നു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഈ രാജ്യങ്ങളുടെ കൂട്ടായ്‌മ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഏപ്രില്‍ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ ജി7 രാജ്യങ്ങള്‍ അപലപിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നീ കരുത്തരുടെ സഖ്യമാണ് ജി7.

‘പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ഭീകരവാദി ആക്രമണത്തെ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും, യൂറോപ്യന്‍ യൂണിയന്‍റെ ഉയര്‍ന്ന പ്രതിനിധികളും ശക്തമായി അപലപിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷങ്ങളില്‍ നിന്ന് പരമാവധി അയയണം. ഇനിയും സൈനിക നീക്കം തുടരുന്നത് പ്രദേശത്തിന്‍റെ സ്ഥിരതയ്ക്ക് ഭീഷണിയാവും. ഇരു വശത്തമുള്ള സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയെ കുറിച്ച് ജി7 രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. ഉടനടി സംഘർഷം ലഘൂകരിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. നേരിട്ടുള്ള ചര്‍ച്ചകളിലൂടെ ഇന്ത്യയും പാകിസ്ഥാനും സമാധാനം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥ തുടര്‍ന്നും സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ഞങ്ങള്‍, നയതന്ത്രപരമായ പരിഹാരത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നതായും’ ജി7 രാജ്യങ്ങളുടെ പ്രസ്‌താവനയില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button