Uncategorized

വ്യാജ പ്രചാരണങ്ങളിൽ ജാ​ഗ്രത; സൈന്യത്തെയും ഓപ്പറേഷൻ സിന്ദൂറിനേയും പാകിസ്ഥാൻ തെറ്റായി പ്രചരിപ്പിക്കുന്നു

ദില്ലി: പാകിസ്ഥാന്റെ ഭാ​ഗത്തുനിന്ന് വ്യാപകമായി വ്യാജ പ്രചാരണങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് പിഐബി (പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ). ഓരോ വിവരങ്ങളും കൃത്യമായി പരിശോധിക്കണം എന്നാണ് നിർദേശം. തെറ്റായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ പ്രത്യേക മെയിലും നമ്പറും സജീവമാക്കിയിട്ടുണ്ട്. ഇന്ത്യൻ സേനയെ കുറിച്ചോ നിലവിലുള്ള സാഹചര്യത്തെ കുറിച്ചോ തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് കണ്ടാൽ socialmedia@pib.gov.in എന്ന മെയിലിലേക്കൊ +91 8799711259 എന്ന വാട്സ് ആപ്പ് നമ്പറിലോ അറിയിക്കാം.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രതയിലാണ്. അതിർത്തി പൂർണ്ണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. ജോധ്പൂർ, കിഷൻഗഡ്, ബിക്കാനീർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ മെയ് 9 വരെ നിർത്തിവെച്ചിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിൽ യുദ്ധവിമാനങ്ങൾ ആകാശത്ത് പട്രോളിംഗ് നടത്തുന്നതിനാൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി. ഗംഗാനഗറിൽ നിന്ന് റാൻ ഓഫ് കച്ച് വരെ സുഖോയ്-30 എംകെഐ ജെറ്റുകൾ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്. ബിക്കാനീർ, ശ്രീ ഗംഗാനഗർ, ജയ്സാൽമീർ, ബാർമർ ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകുകയും നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. പൊലീസുകാരുടെയും റെയിൽവേ ജീവനക്കാരുടെയും അവധികൾ റദ്ദാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button