Uncategorized

ഓപറേഷൻ സിന്ദൂർ: റദ്ദാക്കിയത് 600ഓളം വിമാന സർവീസുകൾ, കൂടുതലും ഈ ​ഗൾഫ് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന വിമാനങ്ങൾ

ദുബൈ: പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപറേഷൻ സിന്ദൂറിനെ തുടർന്ന് റദ്ദാക്കപ്പെട്ടത് ഏകദേശം 600ഓളം വിമാന സർവീസുകൾ. ഫ്ലൈറ്റ് ട്രാക്കിങ് സർവീസായ ഫ്ലൈറ്റ്റാഡാർ24 പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. ബുധനാഴ്ച പുലർച്ചെയാണ് പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ഇന്ത്യ ആക്രമണങ്ങൾ നടത്തിയത്. അന്നേ ദിവസം ഇരു രാജ്യങ്ങളിലുമായി 577ഓളം സർവീസുകളാണ് റദ്ദാക്കപ്പെട്ടതെന്ന് ഫ്ലൈറ്റ്റാഡാർ24 റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ 430 വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. ഇത് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ 3 ശതമാനം വരും. അതേസമയം പാകിസ്ഥാനിൽ റദ്ദാക്കപ്പെട്ടത് 147 വിമാന സർവീസുകളാണ്. ഇത് അവിടെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ 17 ശതമാനമാണ് വരുന്നത്. ഇരു രാജ്യങ്ങളുടെയും സംഘർഷ സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്താണ് ഫ്ലൈറ്റുകൾ റദ്ദ് ചെയ്തത്. ഇത് നൂറിലധികം വിമാന സർവീസുകളെയും ആയിരക്കണക്കിന് യാത്രക്കാരെയും ബാധിച്ചിട്ടുണ്ട്. വ്യോമ​ഗതാ​ഗതത്തിലെ കുരുക്ക് ദൃശ്യമാകും വിധത്തിലുള്ള ചിത്രങ്ങൾ ഫ്ലൈറ്റ്റാഡാർ24 പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങൾ ഒമാൻ, കുവൈത്ത്. യുഎഇ എന്നീ ​ഗൾഫ് രാജ്യങ്ങളിലൂടെ കടന്നു പോകുന്ന വിമാനങ്ങളുടെ നീണ്ട നിര കാണിക്കുന്നതായിരുന്നു.

സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യയിലെ 27ഓളം വിമാനത്താവളങ്ങൾ അടച്ചിടുകയും വ്യോമാതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഈ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ തുടങ്ങിയ വിമാന സർവീസുകൾ പൂർണമായും റദ്ദാക്കി. ഇൻഡി​ഗോ മാത്രം 165 ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി മാത്രം കുറഞ്ഞത് 35 വിമാന സർവീസുകളാണ് റദ്ദാക്കിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button