Uncategorized

ഓപ്പറേഷൻ സിന്ദൂർ; പ്രതികരണവുമായി യുഎഇ വിദേശകാര്യ മന്ത്രി, വിവിധ ലോക രാജ്യങ്ങൾക്ക് വിവരങ്ങൾ കൈമാറി ഇന്ത്യ

അബുദാബി: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും തുടർസംഘർഷ സാധ്യത കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. സമാധാനത്തിന് ഭീഷണിയാവുന്ന കൂടുതൽ നടപടികളിലേക്ക് കടക്കരുതെന്നും യുഎഇ വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‍യാൻ പറഞ്ഞു. അതേസമയം പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകരരുടെ താവളങ്ങൾക്ക് നേരെ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിന് പിന്നാലെ നിരവധി ലോക രാജ്യങ്ങൾക്ക് ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ കൈമാറി.

അമേരിക്ക, റഷ്യ, യുകെ, യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളോടാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില ഉയർന്ന ഉദ്യോഗസ്ഥർ സംസാരിച്ച് ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ഇന്ത്യ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കൈമാറിയത്. പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പതിനഞ്ചാം ദിനത്തിലായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈനയും ഇന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം പാകിസ്ഥാനിലെ ആക്രമണത്തിന് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അമേരിക്കൻ സഹമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയുമായ മാർക്കോ റൂബിയോയുമായി സംസാരിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് മാർക്കോ റൂബിയയോട് വിശദീകരിച്ചെന്നും വ്യക്തമാക്കി. ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും സഹായം ചെയ്യുന്നവർക്കുമെതിരെ പാകിസ്ഥാൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തിയെന്ന് ഇന്ത്യ അറിയിച്ചതായി എംബസി പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button