സിന്ധു നദീജല കരാറിൽ കൂടുതൽ നടപടികളുമായി ഇന്ത്യ; ബാഗ്ലിഹാർ ഡാമിൽ നിന്ന് ജലമൊഴുക്ക് താൽക്കാലികമായി നിർത്തും

ദില്ലി: സിന്ധു നദീജല കരാറിൽ കൂടുതൽ നടപടികളുമായി ഇന്ത്യ. ബാഗ്ലിഹാർ ഡാമിൽ നിന്ന് ജലമൊഴുക്ക് താൽക്കാലികമായി നിറുത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇന്നലെ ജലമൊഴുക്ക് കുറച്ചിരുന്നു. സ്ഥിതി പരിശോധിക്കാൻ അൻപതിലധികം എഞ്ചിനീയർമാരെ കശ്മീരിലേക്കയച്ചിട്ടുണ്ട്. നദികളിലെ ജലം ഇന്ത്യയിൽ തന്നെ ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കും. കിഷൻഗംഗ ഡാമിൽ നിന്ന് ജലമൊഴുക്ക് തടയുന്നതിന് ഉടൻ നടപടിയെടുക്കുമെന്നാണ് സൂചന.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നൽകിയിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണ്ണ പിന്തുണയുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. അതിർത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തൻ്റെ ഉത്തരവാദിത്തം ആണ്. മറുപടി നൽകേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
പഹൽഗാം ആക്രമണത്തിൽ എൻഐഎ ദൃക്സാക്ഷികളുടെ മൊഴിയെടുത്തിരുന്നു. രണ്ട് ഭീകരർ വിനോദസഞ്ചാരികളെ ഒരുമിച്ചുകൂട്ടി നിരത്തി നിർത്തിയെന്നും ആദ്യ വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചു കൂട്ടിയാണ് പിന്നീട് വെടിവെച്ചതെന്നുമാണ് മൊഴി.
എൻ ഐഎ അന്വഷണത്തിൽ 40 വെടിയുണ്ടകളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻഐഎ. പാകിസ്ഥാൻ ചാരസംഘടന ഐഎസ്ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻഐഎ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.



