Uncategorized

നീറ്റ് യുജി പരീക്ഷ ഇന്ന്; 22.7 ലക്ഷം പേർ പരീക്ഷ എഴുതും, ക്രമക്കേട് ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ

ദില്ലി: മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്. ഉച്ച കഴിഞ്ഞ് 2 മുതൽ 5 വരെയാണ് പരീക്ഷ. 500 നഗരങ്ങളിലെ 5,435 സെന്ററുകളിലായി നടക്കുന്ന പരീക്ഷയ്ക്ക് 22.7 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരീക്ഷാ നടത്തിപ്പിന് മുന്നോടിയായി ഇന്നലെ പരീക്ഷാ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്തിയിരുന്നു. ഭൂരിഭാഗം പരീക്ഷാകേന്ദ്രങ്ങളും ഇക്കുറി സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. കഴിഞ്ഞ വർഷത്തെ നീറ്റ് – യുജി പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമക്കോടുകളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

അഡ്മിറ്റ് കാർഡും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും വിദ്യാർത്ഥികൾ കൊണ്ടുപോകണം. അതോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും വേണം. പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന്. ഹാഫ് സ്ലീവ് വസ്ത്രങ്ങൾ ധരിക്കാനും നിർദേശമുണ്ട്. ഷൂസ് ധരിച്ച് പരീക്ഷാ ഹോളിൽ കയറാനാവില്ല. മതപരമായ വസ്ത്രധാരണം നടത്തുന്ന വിദ്യാർത്ഥികൾ അവസാന റിപ്പോർട്ടിംഗ് സമയത്തിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും (ഉച്ചയ്ക്ക് 12:30 ന്) പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പരിശോധനയ്ക്ക് മതിയായ സമയം ലഭിക്കാനാണിത്. വാച്ചുകൾ, വളകൾ, മറ്റ് ആഭരണങ്ങൾ ലോഹ വസ്തുക്കൾ എന്നിവയും അനുവദനീയമല്ല.

കഴിഞ്ഞ വർഷത്തെ നീറ്റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുകയാണ്. ക്രമക്കേട് കണ്ടെത്തിയതോടെ 250 എം ബി ബി എസ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തു. 26 എം ബി ബിഎസ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വർഷം പ്രവേശനം നേടിയ 14 വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button