സുരേഷ്ഗോപി പുലിപ്പല്ല്മാല ധരിച്ചത് ദൃശ്യങ്ങളിൽ വ്യക്തമെന്ന് പരാതിക്കാരൻ,പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണം

തൃശ്ശൂര്‍: സുരേഷ് ഗോപിക്ക് എതിരായ പുലിപ്പല്ല് മാല പരാതിയില്‍ ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് കെ എസ് യു നേതാവ് മുഹമ്മദ് ഹാഷിം പറഞ്ഞു. പുലിപ്പല്ല് മാല ധരിച്ചത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണം. 1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്‍റെ ലംഘനമാണിത്. ഇന്നലെയാണ് ഡിജിപിക്ക് പരാതി നൽകിയത്. രാജ്യത്തെ എല്ലാ പൗരന്മാർക്കും നിയമം ഒരുപോലെയൊന്നും ഹാഷിം കൂട്ടിച്ചേര്‍ത്തു.
പുലിപ്പല്ലുമായി റാപ്പര്‍ വേടന്‍ അറസ്റ്റിലായതിനു പിന്നാലെ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയിലേക്കെത്തുകയാണ്. വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് ലാലിന്‍റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നവമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. 2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി. ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും പക്കലില്ലാതിരുന്നിട്ടു കൂടി തിടുക്കത്തില്‍ ലാലിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് മെനക്കെട്ടില്ല. മറിച്ച് വലിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തില്‍.




