Uncategorized

‘തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു’: 16 പാകിസ്താൻ യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ വിലക്ക്

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ 16 പാകിസ്താൻ യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ വിലക്ക്. ജിയോ ന്യൂസ്, ഡോൺ, റാഫ്തർ, ബോൾ ന്യൂസ്, എആർവൈ ന്യൂസ്, സമ ടിവി, സുനോ ന്യൂസ് തുടങ്ങിയ പ്രമുഖ വാർത്താ ഏജൻസികളുടെ യൂട്യൂബ് ചാനലുകളും ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.

മുനീബ് ഫാറൂഖ്, ഉമർ ചീമ, അസ്മ ഷിറാസി, ഇർഷാദ് ഭട്ടി തുടങ്ങിയ പ്രശസ്ത പത്രപ്രവർത്തകരുടെ യൂട്യൂബ് ചാനലുകൾ, ഉസൈർ ക്രിക്കറ്റ്, ദി പാകിസ്ഥാൻ റഫറൻസ്, റാസി നാമ, സമ സ്പോർട്സ് എന്നിവയാണ് മറ്റ് നിരോധിത ചാനലുകൾ. അതേ സമയം, ബിബിസിക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യാവിരുദ്ധമായ രീതിയിൽ റിപ്പോർട്ടിങ് പാടില്ലെന്നും ബിബിസിക്ക് കർശനമായ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യ വിരുദ്ധ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിധത്തിലാണ് യൂട്യൂബ് ചാനലുകൾ അവതരിപ്പിച്ചിരുന്നതെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യയിൽ നിന്നും കനത്ത തിരിച്ചടിയാണ് പാകിസ്താൻ നേരിട്ടു കൊണ്ടിരിക്കുന്നത്.

നേരത്തെ പാക് സർക്കാരിന്റെ എക്സ് അക്കൗണ്ടിന്‌ ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് എക്‌സിന്റേതായിരുന്നു നടപടി. ഗവണ്മെന്റ് ഓഫ് പാക്കിസ്ഥാൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്. സിന്ധു നദീജല കരാർ മരവിപ്പിക്കാൻ തുടങ്ങി നിരവധി നടപടികൾ കൈകൊണ്ട ശേഷമാണ് എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ മരവിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button