കളക്ട്രേറ്റിന് മുന്നിൽ 2015 മുതല്‍ സമരം, ജെയിംസ് കാഞ്ഞിരത്തിനാലിന്‍റെ പ്രശ്നം പരിഹരിക്കാൻ വീണ്ടും ശ്രമം

കൽപ്പറ്റ: വനം വകുപ്പ് ഭൂമി തട്ടിയെടുത്തുവെന്ന് ആരോപിച്ച് വയനാട് കളക്ടറേറ്റിന് മുന്നില്‍ 2015 മുതല്‍ സമരം ചെയ്യുന്ന ജെയിംസ് കാഞ്ഞിരത്തിനാലിന്‍റെ പ്രശ്നം പരിഹരിക്കാൻ വീണ്ടും ശ്രമം. ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ തൊണ്ടർനാട്ടെ ഭൂമി നേരിട്ട് പരിശോധിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടില്‍ എത്തുമ്പോള്‍ ജെയിംസിന്‍റെയും കുടുംബത്തിന്‍റെയും പ്രശ്നം സംബന്ധിച്ച റിപ്പോർട്ട് നല്‍കിയേക്കും.
കാഞ്ഞിരത്തിനാല്‍ ജെയിംസ് വയനാട് കളക്ട്രേറ്റ് പടിക്കല്‍ സമരം ചെയ്യാൻ തുടങ്ങിയിട്ട് ഇന്ന് 3542-ാം ദിവസമാണ്. പല സർക്കാരുകളും പ്രശ്നം പരിഹരിക്കുമെന്ന വാഗ്ദാനം ചെയ്തെങ്കിലും ഈ കുടുംബത്തിന്‍റെ ഭൂമി പ്രശ്നം വെറും വാക്കില്‍ ഒതുങ്ങി. ഒരു ഇടവേളക്ക് ശേഷമാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ ചുമതലയേറ്റ ഡി ആർ മേഘശ്രീ വിഷയത്തില്‍ ഇടപെടുന്നത്. തൊണ്ടർനാട്ടെ തർക്ക ഭൂമിയില്‍ എത്തിയ കളക്ടർ ജെയിംസില്‍ നിന്നും ഭൂമിയുടെ സ്‌കെച്ചുകള്‍, അതിരുകള്‍, മുന്‍ രേഖകള്‍ എന്നിവയെല്ലാം പരിശോധിച്ചു. ഒന്നര മണിക്കൂറോളമാണ് കളക്ടറും ഉദ്യോഗസ്ഥരും ഭൂമിയില്‍ സന്ദർശനം നടത്തിയത്.




